"ലോകാ സമസ്താ സുഖിനോഭവന്തു"

Wednesday, January 1, 2014

അവിചാരിതം













മതിമറന്ന്  ഉമ്മവെച്ചുനില്‍ക്കുമ്പോഴാകും
ഒരു പൊന്മാന്‍ചുണ്ട്  വാരിയെല്ലുകള്‍തുളച്ച്
ചിലപ്പോള്‍  പാഞ്ഞുകയറുന്നത്.
വിരിയാറായ മുട്ടകള്‍ക്ക്  കാവല്‍ നില്‍ക്കുമ്പോഴാകും
കൂര്‍ത്ത പല്ലുകളുള്ള ഒരു വായ്ക്കുമുന്നില്‍
ചിലപ്പോള്‍ നിസ്സഹായപ്പെട്ടുപോകുന്നത്.
കണ്ടല്‍പ്പൊന്തകളില്‍ കൂടോരുക്കുമ്പോഴാകും
ലോഹക്കൈകള്‍ തീരത്തെയപ്പാടെ
ചിലപ്പോള്‍ വകഞ്ഞെടുക്കുന്നത്.
കൂട്ടുകാരിയുമൊത്ത്  മഴക്കിലുക്കം
കേട്ടിരിക്കുമ്പോഴാകും  ഒരു
മലവെള്ളപ്പാച്ചില്‍  രണ്ടു  കൈവഴികളിലേക്ക്  
ചിലപ്പോള്‍  ഒഴുക്കി വിടുന്നത്..
ഒഴുക്കിന്റെ വേഗം ആസ്വദിച്ച്
ദേശാടനത്തിനിറങ്ങുമ്പോഴാകും
ഒഴുകിക്കൊണ്ടിരുന്ന പുഴ ചിലപ്പോള്‍
പെട്ടന്ന്  നിന്നുപോകുന്നത്.
തണുത്ത പുഴയെ ചെകിളപ്പൂക്കളില്‍
പൊതിഞ്ഞെടുക്കുമ്പോഴാകും  ചിലപ്പോള്‍
പുഴതന്നെ കരിഞ്ഞില്ലാതെയാകുന്നത്.
മോഹങ്ങളെയെല്ലാം പൊതിഞ്ഞെടുത്ത്
ചില്ലുഭരണിയിലെ  ഒരുതുടം ജലത്തിലേക്ക്
കൂടുമാറുമ്പോഴാകും  വാടകക്കാരന്‍
പെട്ടന്ന്  ഉപേക്ഷിച്ചുപോകുന്നതും,
ഇറയത്ത്‌  ഇറ്റുവീണുതോരുന്ന  മഴപോലെ
മരണത്തെ  അടുത്തറിയുന്നതും. 

No comments:

Post a Comment

Thank you