"ലോകാ സമസ്താ സുഖിനോഭവന്തു"

Thursday, January 31, 2013

പിരാനകളുടെ പുഞ്ചിരി

നാം നമുക്ക് ചുറ്റും തീര്‍ക്കുന്ന ഒരു ലോകമുണ്ട്
അവിടെ ബീഡിപ്പുകയും,രതിക്രീഡയും ,
ചോരമണവുമാണെങ്കിലും
നാം അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കാറുണ്ട് .
നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന
ചില ആഴുക്കുചാലുകളുണ്ട്
ഗംഗയെന്നും,യമുനയെന്നും,സരസ്വതി-
യെന്നും നാം അതിനെ വിളിച്ചേക്കാം.
പിശാചിനേക്കാള്‍ വികൃതമായി
നാം നമ്മെ വരക്കാറുണ്ട്,
അതിന്  ദൈവത്തിന്റെ പര്യായങ്ങള്‍
കൊടുത്ത്  ഉല്‍ക്രിഷ്ടമെന്നു പറയാറുമുണ്ട്
നിറംതേച്ച് വൈകൃതങ്ങള്‍ മറച്ച
വാക്കുകള്‍  നാം കൊടുക്കാറുണ്ട്,
അതിനെയാണ് നാം സൗഹൃതമെന്നും,
അനുകമ്പയെന്നും പറയാറ് .
ചിരിയുടെ പിന്നാമ്പുറത്ത് ഞെരിഞ്ഞിലുകള്‍
വിതറി നാം ഇരപിടിക്കാറുണ്ട്,
അതിനെ നാം സ്നേഹമെന്ന
ഒറ്റവാക്കിലാണ് പറയുക.
എന്‍റെ അശുദ്ധിയിലേക്ക് മരണ തീര്‍ഥം
പൊഴിയും വരെ ഇവിടെ ഞാന്‍ ഇല്ലായിരുന്നു,
ഇത്, എന്റെ മരണത്തിന്റെ നാലാം ദിവസം.
അനുശോചനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും
ശേഷം എന്റെ ശവം എനിക്ക്
തിരികെ കിട്ടിയ ദിവസം.
ഇനി ഞാന്‍ ഇതിനെ എന്റെ  
പ്രീയപ്പെട്ട   പിരാനകള്‍ക്ക്
ആവോളം ഭോഗിക്കുവാന്‍  എറിഞ്ഞുകൊടുക്കും.
 
സങ്കോചമില്ലാതെ   അത്
 
അവര്‍ക്കിടയില്‍ ഒഴുകിനടക്കും.
ഭിക്ഷയാചിച്ചലഞ്ഞ ബാല്യത്തോടും,
 
നിഷേധിയായ കൌമാരത്തോടും,
നിസ്സംഗനായ ക്ഷുഭിതയൌവ്വനത്തോടും,
പരിചയമില്ലാത്ത എന്റെ വാര്‍ദ്ധക്യത്തോടും
അങ്ങനെ ഞാന്‍ പ്രതികാരം വീട്ടും.
ഇനിയും, ഒരു പുനര്‍ജ്ജന്മം നിഷേധിച്ച്
മോക്ഷത്തിലേക്ക് പറക്കുന്ന ആത്മാവിന്
പിരാനകളുടെ മുഖത്തെ കൂര്‍ത്ത പല്ലിന്റെ
പുഞ്ചിരി മാത്രം ഒരു മറുപടി.

Tuesday, January 1, 2013

കനല്‍

പകലോന്‍  പാതിമയക്കം തുടങ്ങിയല്ലോ
ഭയമാകുന്നെനിക്കെന്റെ തെരുവില്‍ നില്‍ക്കുവാന്‍
ആരോ പിന്നില്‍ പതുങ്ങുന്ന പോലെ,
മാര്‍ജ്ജാര നടത്തം പഠിക്കുന്ന പോലെ.

ഓര്‍ത്തുപോകുന്നു ഞാന്‍ അമ്മ ചൊന്ന വാക്കുകള്‍
'അന്തി ചുവക്കും മുന്‍പ് നീ കൂടണയണം
വേവുതിന്നുവാന്‍ വയ്യെനിക്കെന്റെ പെണ്ണെ'
വേവുതിന്നുവാന്‍... വയ്യെനിക്കെന്റെ പെണ്ണെ.

കുസൃതിതെന്നലേ നീയെന്‍  ചെലയെങ്ങുമുലയ്ക്കല്ലേ.
കാത്തിരിപ്പുണ്ടാ മറവില്‍ കഴുകന്റെ ക്യാമറക്കണ്ണുകള്‍
ലോകവലയില്‍ വീണുപിടയും ഇരയാകുവാന്‍ വയ്യ
വാര്‍ത്തയില്‍ നിറയുന്ന  ബലിമൃഗമാകുവാന്‍  വയ്യ.

ആള്‍ത്തിരക്കിലും  കൊത്തിവലിക്കുന്നു
കാമാന്ധകാരം പുളയ്ക്കുന്ന കണ്ണുകള്‍
ആളൊഴിഞ്ഞാല്‍ പിന്നെ ആര്‍ത്തിയോടെ
പാഞ്ഞടുക്കുന്നു കൂര്‍ത്ത കോമ്പല്ലുകള്‍ .

കുടലുവീര്‍ത്ത കൊതിപ്പിശാചിന്‍ ചുടലനൃത്തം
തെരുവിലാകെ നിറയും   ഇരുളിന്റെ  മറവില്‍
കല്ലില്‍ കൊത്തിയ  പെണ്‍ശില്‍പ്പത്തിലും
കാമക്കറ തേക്കുന്നു കലിമുഖങ്ങള്‍.

കറുപ്പുറങ്ങുന്ന കാമക്കണ്ണുകള്‍ക്ക്‌
അമ്മയും, പെങ്ങളും, പുത്രിയും
വെറും ലിംഗസുഷുപ്തിക്കുതകുമാറുള്ള
മാംസപിന്ധങ്ങള്‍ മാത്രമല്ലോ .

ഇവിടെയൊരു കരിന്തിരി ചുടലയുണ്ട്
കരളുകത്തി മരിച്ച കുഞ്ഞിന്റെ ചുടലയുണ്ട്
ചാരം മറയ്ക്കാത്ത കനലതിലേറെയുണ്ട്
കനലുകെടാ കരളുകള്‍ കൂട്ടിനുണ്ട്.

അലയടങ്ങാ നൊമ്പരം നിറയുന്നുവല്ലോ
സിരകളില്‍ അഗ്നിസര്‍പ്പം പുളയുന്നുവല്ലോ
ജന്മംതന്ന പെരും ചതിയാണോ
പെണ്‍പിറപ്പായതീ ഞങ്ങള്‍?

കരളുപൊട്ടിച്ചിതറും തേങ്ങലില്‍പ്പോലും
കാമംപെരുകുന്ന കരിനാഗങ്ങളെ.
തിറകൂട്ടി പോറ്റിവളര്‍ത്തുന്ന നീതിപീഠങ്ങളേ....
ചാരംപോലും പകുത്തുതിന്നും അധികാരദുര്‍ഗ്ഗങ്ങളേ....

ഓര്‍ക്കുക നിങ്ങള്‍, ഓര്‍ക്കുക നിങ്ങള്‍
കൂന്തലില്‍ ചോരമണമുള്ള പാഞ്ചാലപുത്രിയെ .
അഗ്നിവര്‍ഷമായി പെയ്തൊരാ കണ്ണകീശാപത്തെ..!