"ലോകാ സമസ്താ സുഖിനോഭവന്തു"

Saturday, December 21, 2013

ആം പൊയട്രി

കവികള്‍ക്ക് ചിലവിനുകൊടുക്കാന്‍
വിധിക്കപ്പെട്ട കവിതകള്‍
അവരൊരിക്കൽ കാലഹരണപ്പെട്ട
മാമൂലുകള്‍ക്കെതിരെ പ്രതികരിക്കും
ചെകിട് നഷ്ടപ്പെട്ടവരോട്
സംസാരിക്കാന്‍ മടിക്കും
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളുള്ള
കമ്പ്യൂട്ടറുകളിലേക്ക്  ചേക്കേറും
സോഷ്യല്‍ മീഡിയകളിലൂടെ
വിപ്ലവത്തിന്റെ പുതിയ ഭാഷയാകും.
പ്രണയത്തിന്റെ സൌന്ദര്യവും,
സമരത്തിന്റെ അടങ്ങാത്ത വീര്യവും,
സ്നേഹത്തിന്റെ നിലയ്ക്കാത്ത ഉറവയുമായി
കവികളെക്കാള്‍ വലിയ സെലിബ്രിറ്റികളാകും.
റോയല്‍റ്റി വാങ്ങാത്ത സാഹിത്യത്തെപ്പറ്റി
മാത്രം സംസാരിക്കും.

Tuesday, December 3, 2013

വാലറ്റം ശോഷിച്ച ജീവിതങ്ങള്‍


ഇനി നമുക്കുവേണ്ടി ഒരു കവിത,   
ഞാനും നീയും നമ്മുടെ ലോകവും
മാത്രമുള്ള ഒരു കവിത.
മായ്ച്ചുകളയാനല്ല, നമ്മുടെ
മരണക്കിടക്കക്കടിയില്‍
ഒളിപ്പിച്ചു വയ്ക്കാന്‍,
നമുക്കൊപ്പം അതെരിഞ്ഞു
തീരുമെന്ന്  ഉറപ്പിക്കാന്‍.
ആദ്യവരികള്‍ നിനക്കുള്ളതാണ്,
നിന്നെ വരച്ചെടുക്കാന്‍
നിനക്കരുകിലേക്കുതന്നെ വരാം,
ആ വരികള്‍ക്ക് യോജിക്കുന്ന നിറം
പുകയുന്ന കനലിന്റെതാണ്,
യോജിക്കുന്ന മണം മസാലകളുടെതാണ്
അത് നിനക്കരുകിലല്ലാതെ
മറ്റെവിടെയാണു കിട്ടുക,
നിന്നെ ഉപമിക്കാന്‍ ഇവിടെ
നിറയെ കാര്യങ്ങളുണ്ട്
വക്കുപൊട്ടിയ പാത്രങ്ങള്‍,
വഴുവഴുക്കുന്ന കയ്ക്കലത്തുണികള്‍,
അരഞ്ഞുതേഞ്ഞ  അമ്മിക്കല്ല്,
പെറുക്കിക്കളഞ്ഞ കറിവേപ്പിലത്തുണ്ടുകള്‍
ഇതിലേതാകും നിന്നെ
ആഴത്തില്‍ അടയാളപ്പെടുത്തുക?
നീ ചൂണ്ടിക്കാണിച്ചത്  തന്നെമതി
അതാകും ഏറ്റവും യോജിക്കുക,
കരിപിടിച്ച ചുവരില്‍
ആണിയടിച്ച്  തൂക്കിയ
ആ കണ്ണോപ്പയോളം കൃത്യമായി
നിന്നെ അടയാളപ്പെടുത്താന്‍
എന്തിനാണ് കഴിയുക
തിളച്ച എണ്ണയില്‍
ഇറങ്ങിയും, കയറിയും
പുകച്ചുരുളുകള്‍ക്ക് നടുവില്‍
ആണിയടിച്ചു തൂക്കിയതുപോലെ.
മതി അതുതന്നെ മതി.
കണ്ണീരുകൊണ്ട് നീ ഇവിടെ
ഒരു ഒപ്പ് ചാര്‍ത്തിയേക്കു...
ഇത് നിന്റെ വരികളാണ്.

ഇനി എന്നെ പകര്‍ത്തി എഴുതാം
അധികം വരികളൊന്നും വേണ്ട .
എന്നെ കൃത്യമായി പകര്‍ത്താന്‍
പറ്റുന്ന ഒരുപമ അവര്‍
പിന്നാമ്പുറത്തേക്ക് മാറ്റി ഇട്ടിട്ടുണ്ട് ,
കുഴമ്പിന്റെ വഴുവഴുപ്പും
വിയര്‍പ്പിന്റെ ഉപ്പും കലര്‍ന്ന്
മുഷിഞ്ഞ തുണിയുള്ള
ഈ ഇളകിയ ചാരുകസേര,
ഇത്   ഞാന്‍ തന്നെയാണ് .
കാലങ്ങളായി ഇത്
നടുവളച്ച് എന്നെയും
താങ്ങി കിതയ്ക്കുന്നുണ്ട്.
എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
ഇതിനൊപ്പമിരുന്നാണ് 
ഞാന്‍ മുറുക്കിത്തുപ്പാറുള്ളത് .
എന്റെ ഓരോ ഹൃദയമിടിപ്പിന്റെയും
അര്‍ഥം വായിച്ചെടുക്കാന്‍
കഴിയുന്ന ഇവനോടല്ലാതെ
മറ്റെന്തിനോടാണ് എന്നെ
ഉപമിക്കാന്‍ കഴിയുക.

ഇനിയും പറയാന്‍ പോകുന്നത്,
നമുക്ക് മുന്‍പേ മരിച്ചു
പോയേക്കാവുന്ന നമ്മുടെ
പൊളിഞ്ഞ ചായ്പ്പിനേപ്പറ്റിയാണ്‌.
തെക്കെപ്പുരയിടം കാണാന്‍
പാകത്തില്‍ എന്നോ പാളികള്‍
അടര്‍ന്നുപോയ ഒരു ജനല്‍ ,
അടയുവാനും തുറക്കുവാനും
മറന്നുപോയ ഒരു വാതില്‍,
ഇരുള്‍ കൂടുവച്ച കറുത്ത മൂലകള്‍,
പൊട്ടിച്ചിരികള്‍ ഉമ്മവെക്കാതെ
പൊട്ടിപ്പൊളിഞ്ഞ ചുവരുകള്‍,
കണ്ണീരും, കഫവും വീണു
ദ്രവിച്ച തറയോടുകള്‍.
ഉള്ളില്‍ ഞെരിഞ്ഞുപിടയുന്ന
നിശ്വാസങ്ങളെ പൊഴിച്ചിടാന്‍
മാത്രം നമ്മളെത്താറുള്ള ഈ
ചായ്പ്പിനെ ഏതു ലോകത്തോടാണ്
ഞാന്‍ ഉപമിക്കേണ്ടത്‌.
വേണ്ട ഉപമകള്‍ അന്വേഷിച്ച് പോകണ്ട,
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ.
വാലറ്റം ശോഷിച്ച നമ്മുടെ ജീവിതം പോലെ
ഈ കവിതയും  അപൂര്‍ണ്ണം  ആയിക്കോട്ടെ

Saturday, November 16, 2013

പഴയ നിയമത്തേക്കാള്‍ പഴയത്












ഒന്നാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, ഇനി ഞാന്‍
നിനക്ക് വസിക്കാനായി ഒരു ഭൂമിയെ സൃഷ്ടിക്കാന്‍ പോകുന്നു
നീ അവിടെ അധ്വാനിച്ചു ജീവിക്കുക.
ഇത് കേട്ട് മനുഷ്യന്‍ ദൈവത്തോട് അപേക്ഷിച്ചു
ദൈവമേ നീ ഭൂമിയെ സൃഷ്ടിച്ചോളൂ അവിടെ ഞാന്‍ വസിക്കാം
പക്ഷെ അധ്വാനിക്കാന്‍ മാത്രം പറയരുത്.
ഇതുകേട്ട് കണ്ണുതള്ളിയ ദൈവം ആ ദിവസം മുഴുവന്‍
ഉറക്കളച്ചിരുന്നു ചിന്തിച്ച് സൃഷ്ടി തുടരാന്‍ തന്നെ തീരുമാനിച്ചു .
രണ്ടാം ദിവസം ദൈവം പകലിനേയും, രാത്രിയേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു, നീ പകല്‍ മാന്യനായിരിക്കയും
രാത്രി നിനക്കിഷ്ടമുള്ളത് ചെയ്തു അര്‍മാദിക്കുകയും ചെയ്യുക
ഇത് കേട്ട് അവന്റെ മനസ്സില്‍ ലഡ്ഡുക്കള്‍ നിരനിരയായി പൊട്ടി.
മൂന്നാം ദിവസം ദൈവം മരങ്ങളെയും, ചെടികളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയെ നിനക്ക്
കൊതി തീരും വരെ വെട്ടിവിറ്റ്‌ പണമുണ്ടാക്കി സന്തോഷിക്കാം
ഇത് കേട്ട് അവന്റെ കണ്ണുകള്‍ അതിരില്ലാതെ വിടര്‍ന്നു.
നാലാം ദിവസം ദൈവം മലനിരകളെയും, പാറക്കൂട്ടങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു നീ ക്വാറികളുണ്ടാക്കി
ഇവയെ തുരന്നുവിറ്റ്‌ മാഫിയകളായി വിലസുക
ഇത് കേട്ട അവന്റെ ആവേശം കണ്ടു ദൈവം പോലും ഞെട്ടി.
അഞ്ചാം ദിവസം ദൈവം പുഴകളേയും,കടലിനേയും
മറ്റു ജലാശയങ്ങളെയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ഇവയിലെ ജലത്തെ നിനക്ക്
കുപ്പികളിലാക്കി വില്‍ക്കാം ബാക്കിയുള്ളത് മലിനമാക്കി രസിക്കാം
ഇവയെ കൊന്നു മണല്‍വാരി കൂടുകള്‍ നിര്‍മ്മിക്കാം
ഇത് കേട്ട് അവന്‍ ദൈവത്തെ സ്തോത്രം ചെയ്തു.
ആറാം ദിവസം ദൈവം മത്സ്യങ്ങളേയും, മൃഗങ്ങളേയും
പക്ഷികളേയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചു
ദൈവം അവനോടു പറഞ്ഞു ,എന്റെ അടിയന്തിരം
ഉള്‍പ്പടെയുള്ളവയെ ആഘോഷങ്ങളാക്കി നിനക്ക്
ഇവയെ കൊന്നു മപ്പാസുവച്ചുകഴിക്കാം,
ഇത് കേട്ട് അവന്റെ വായില്‍ നിന്ന് കൊതിവെള്ളം ഒഴുകി.
എഴാം ദിവസം സൃഷ്ടി തുടങ്ങുംമുന്‍പ് ദൈവം
ഇതെല്ലാം നോക്കിയിരിക്കുന്ന ചെകുത്താന്റെ
കണ്ണുകളിലേക്കു നോക്കി,ആ മുഖത്തുകണ്ട
ഗൂഡമായ ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ദൈവം
വേഗം അധികാരക്കസേരയില്‍ കയറിയിരുന്നു വിശ്രമിച്ചു.
അനന്തരം ദൈവം മനുഷ്യനെ അരികിലേക്ക് വിളിച്ച്
ഇപ്രകാരം പറഞ്ഞു , ഹേ മനുഷ്യാ,
ഇനിയും എനിക്ക് സൃഷ്ടി തുടരാന്‍ കഴിയില്ല
ബാക്കിയുള്ള സൃഷ്ടി നീ തന്നെ ചെയ്തുകൊള്ളുക
അതിനുള്ള അധികാരവും, കഴിവും ഞാന്‍ നിനക്ക് തരുന്നു
ചെകുത്താന്റെ സന്തതികള്‍ നിന്നെ തടയാന്‍
വരുന്നെകില്‍ നീ അവര്‍ക്കെതിരെ എന്റെ പേരില്‍
ഇടയലേഖനങ്ങള്‍ വായിക്കുക ബന്ദും, ഹര്‍ത്താലും നടത്തുക
ഹേ മനുഷ്യാ, ഇതാ ഞാന്‍ നിന്നില്‍നിന്ന്
എന്റെ കണ്ണുകളും, കാതുകളും തിരിച്ചെടുക്കുന്നു
നിനക്ക് നിന്റെ വാസസ്ഥലത്തെക്ക് യാത്ര തിരിക്കാം
ദൈവത്തിന്റെ കല്‍പ്പന കേട്ട മാത്രയില്‍ അവര്‍
ഉല്ലാസത്തോടെ ഉടുത്തിരുന്ന വസ്ത്രങ്ങളും
പറിച്ചു കളഞ്ഞ് കൈകള്‍ കൊര്‍ത്തുപിടിച്ച്
ഏദന്‍തോട്ടത്തിലേക്ക്  യാത്രയായി.

Monday, October 28, 2013

പ്രണയം കത്തിപ്പിടിക്കുമ്പോള്‍












മഴയേക്കാൾ പ്രണയിക്കാന്‍
അറിയുക പിടഞ്ഞുകത്തുന്ന
നിനക്കാണ്, സംശയമില്ല,
എന്തൊരാവേശമാണ്
നിന്റെ പ്രണയത്തിന്
നിന്റെ ഒരു നോട്ടം തന്നെ
സിരകളെ ഉഷ്ണപ്രവാഹങ്ങളാക്കുന്നു.
നിന്റെ ചുംബനം അസ്ഥികളിലേക്ക്
ആഴ്ന്നിറങ്ങി മജ്ജയിലൂടെ
ശിരസ്സിലേക്ക് പായുന്നുണ്ട്‌.
ഉടുപ്പടക്കമുള്ള ഒരാലിംഗനം മതി
'ഞാന്‍' ഉടഞ്ഞില്ലാതെയാകാന്‍
മഴയെപ്പോലെ കുത്തിയൊലിച്ച്
ഒരിറങ്ങിപ്പോകലല്ലല്ലോ നിന്റെ പ്രണയം,
ഇന്ദ്രിയങ്ങളുടെ ഇഴകളിലൂടെ
ഉള്ളിലേക്കുള്ള ഒരുപടര്‍ന്നുകയറ്റമല്ലേ,
നിന്റെ പ്രണയം പൂര്‍ണ്ണമാണ്.
മഴയെപ്പോലെ ആരവമടങ്ങുമ്പോള്‍
നനഞ്ഞൊട്ടിയ ചതുപ്പാക്കി
നീ എന്നെ ബാക്കിവെയ്ക്കാറില്ലല്ലോ,
കത്തിയെരിഞ്ഞെനിക്കൊപ്പം ഭാരമില്ലാതെ
നീയും അനന്തതയാകുകയല്ലേ.

Wednesday, September 25, 2013

രക്ഷപെടല്‍

















 വെട്ടിയറപ്പിച്ച മരത്തിന്റെ
മണവും ശ്വസിച്ച് മരത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
വയല്‍ നികത്തിപണിയിച്ച
വീട്ടിലിരുന്ന്  വയലിനെപ്പറ്റി
കവിത എഴുതുന്നവന്‍.
പുഴയുടെ കണ്ണീര്‍ കിനിയും
മണല്‍ പൊത്തിയ
ചുമരുംചാരി പുഴയെപ്പറ്റി
കവിത എഴുതുന്നവന്‍.
കൈപിടിച്ചവളെ പ്രണയിക്കാതെ
പ്രണയത്തെപ്പറ്റി
കവിത എഴുതുന്നവന്‍.
നീട്ടിയ കൈക്ക് മുന്നില്‍
ചില്ലറയില്ലന്നു പറഞ്ഞ്
പാവങ്ങളെപ്പറ്റി
കവിത എഴുതുന്നവന്‍.
നിറഞ്ഞ വയറുമായ്
വിശപ്പിനെപ്പറ്റിയും,
വിശക്കുന്നവനെപ്പറ്റിയും
കവിത എഴുതുന്നവന്‍.

അതേ, ഞാന്‍ കവിയാണ്‌
നരകം മണക്കുന്ന തെരുവില്‍നിന്ന്
സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട്
സ്വയം രക്ഷപെടാന്‍ അറിയുന്നവന്‍,
പിഴച്ചുപിറന്ന ചിന്തകളെ
കവിതയെന്നു പറഞ്ഞ്
ഊറ്റം കൊള്ളുന്നവന്‍. 

എനിക്ക് നന്നായറിയാം
തലേക്കെട്ടുകള്‍ മാത്രമുള്ള
എന്റെ കവിതകള്‍ ഒരിക്കല്‍
എനിക്കുനേരെ സമരജാഥയും
നയിച്ചുകൊണ്ട്  വരും.
അപ്പോള്‍ ഞാന്‍ മരണത്തെപ്പറ്റി
കവിതകള്‍ എഴുതും
എനിക്ക്, രക്ഷപെട്ടല്ലേ മതിയാകൂ.


Tuesday, August 27, 2013

ഭക്ഷ്യസുരക്ഷ

ഞങ്ങള്‍ക്കും വേണം ഭക്ഷ്യസുരക്ഷ,
പണ്ടത്തെപ്പോലെ ആരും
എച്ചിൽ വലിച്ചെറിയുന്നില്ല,
തൊടിയിലെങ്ങും പഴങ്ങള്‍
പഴുത്തുനില്‍ക്കാറില്ല
എല്ലാം പഴുക്കുംമുന്‍പേ
കടല്‍ കടക്കുകയല്ലേ?
അടച്ചിട്ട മുറിയില്‍നിന്ന്
ഒരു കുട്ടിപോലും ഉണ്ണിയപ്പവുമായി
പുറത്തേക്ക്  വരാറില്ല,
എലിയേയും, പുഴുവിനേയും തിന്നാമെന്നു-
വെച്ചാല്‍ അതിനും വയ്യല്ലോ, 
ഞാങ്ങളായിട്ട് അവരുടെ
കുലം മുടിക്കരുതല്ലോ.
പ്ലാസ്റ്റിക്  പിണ്ഡ ഉരുളകള്‍
ചൈനയില്‍നിന്ന് വരുന്നെന്നു കേട്ടു
അങ്ങനെ ആ ആദരവും നഷ്ടമാകുമല്ലോ
ഈശ്വരാ ഞങ്ങളും ആദിവാസികളേപ്പോലെ
ആകുകയാണോ?
എങ്കില്‍ ഞങ്ങള്‍ക്കും വേണം
ഭക്ഷ്യസുരക്ഷ.

Monday, June 17, 2013

ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്













 ഒരു മഴയോ, കാറ്റോ  
അടര്‍ന്ന് വീണാല്‍
കവിതയുടെ വരികളില്‍
നിന്നെ വരച്ചുവച്ച്
ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഓര്‍മ്മകളാം  മിന്നാമിന്നികള്‍
രാവിന്റെ കറുത്ത ആകാശത്ത്
പാറി പറക്കുമ്പോള്‍
നിന്റെ നക്ഷത്ര കണ്ണുകളിലേക്കു-
ഞാന്‍ ഇല്ലാതാകാറുണ്ട്.
രക്തം പെയ്യിച്ച്  സിരകളിലേക്ക്
ഊളിയിടുന്ന മോഹങ്ങളെ
കടുംകുരുക്കില്‍ കെട്ടി കാവലിരിക്കാറുണ്ട്.
മോഹഭംഗത്തിന്‍ വെള്ളിടിക്കുലുക്കത്തില്‍
നിശബ്ദശാഖിയായ് നിന്നിലേക്കടരുമ്പോള്‍
നീ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട് ,
ചില ജീവിതങ്ങള്‍
ഇങ്ങനെയൊക്കെയാണെന്ന്.
ധ്രുവങ്ങളുടെ പ്രണയവും, വിരഹവും
കടലായിത്തീര്‍ന്ന കഥയും
നീ പറഞ്ഞു തന്നിട്ടുണ്ട്.
എങ്കിലും നീ പറയുംപോലെ
മരണമായ്‌ നിന്നെ മറക്കുവതെങ്ങനെ.?
നിന്നെ ഞാന്‍ എന്റെ സിരകളില്‍
പച്ചകുത്തിയിട്ടുപോയില്ലേ...!


Tuesday, May 28, 2013

പിശക്

Painting By : Diego Rivera, The flower carrier (1935)















തുന്നിച്ചേര്‍ക്കാന്‍ വിട്ടുപോയ
എന്റെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ എല്ലാം
കളവുപോയിരിക്കുന്നു.
എന്റെ നോട്ടപ്പിശകാണന്ന്
അവള്‍ക്ക്  പരാതി,
പക്ഷെ എനിക്കറിയാം
അവളിലേക്കുള്ള വഴി
വരച്ചുതീര്‍ക്കുന്ന തിരക്കില്‍
വിട്ടു പോയതാണന്ന്.



Thursday, May 2, 2013

കുലീന

 picture from Google
 painting  by  S.L.Handalkar ( Lady with the lamp)
 














കണ്ണുനീരിൽ കടുകിട്ടുപൊട്ടിച്ച്
നല്ലപോലെ വഴറ്റിവച്ചതുപോലെ
ആകണം പകലുകൾ .
വിളക്ക് വയ്ക്കുംമുൻപ്  അഴുക്കുകളെല്ലാം
കഴുകിക്കളഞ്ഞിട്ടുവേണം സന്ധ്യയാകാൻ. 
കരിന്തിരി കത്തുംമുൻപ്
ചുളിവുകൾ ഇല്ലാത്ത വിരിപ്പുപോലെ
വിരിഞ്ഞുകിടന്നുവേണം രാത്രിയാകാൻ. 
ചവുട്ടിച്ചുരുട്ടി  വച്ചതുപോലെയാകും പുലരി,
എങ്കിലും പരിഭവപ്പെട്ടി പൂട്ടിവെച്ച്
ചിരിച്ചുണ്ടണിഞ്ഞു വേണം
കുലീനയാകാൻ

Monday, April 15, 2013

ശവശില്‍പ്പികള്‍

കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ്
പട്ടുചേലപോലെ  വിരിഞ്ഞുകിടന്ന
പച്ചപ്പിനെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെയാണ്
എഴുതിക്കൂട്ടിയത് , എങ്ങനെയൊക്കെയാണ്
നിങ്ങള്‍ ആ ഹരിതാഭയെ വര്‍ണ്ണിച്ചത്,
അവയുടെ സൌന്ദര്യം വര്‍ണ്ണിച്ച്  എന്തൊക്കെ
പാരിതോഷികങ്ങളാണ് നിങ്ങള്‍ നേടിയത് ?
കവികളേ  നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
മലദൈവങ്ങള്‍ കാവല്‍നിന്ന കാനനത്തെപ്പറ്റിയും,
ആകാശംതൊട്ട വന്‍മരങ്ങളെപ്പറ്റിയും പറയാന്‍
നിങ്ങള്‍ ഒട്ടുംതന്നെ മടികാണിച്ചില്ലല്ലോ?
മലയത്തിപ്പെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ച്
മലയിറങ്ങിവന്ന കാട്ടാറിനെക്കുറിച്ച്  നിങ്ങള്‍
പാട്ടുപാടി നാടുനീളെ നടന്നില്ലേ?
കവികളേ നിങ്ങള്‍ കരിങ്കണ്ണന്മാരാണ് .
നാട്ടുവഴിയുടെ ഓരം ചേര്‍ന്നുനിന്ന
കാട്ടുചെടികളെപ്പറ്റി നിങ്ങള്‍ പയ്യാരം പറഞ്ഞില്ലേ?
പൊന്നാമ്പല്‍ നിറഞ്ഞ പോയ്കകളേയും,
ജീവനാഡിയായി നിറഞ്ഞൊഴുകിയ പുഴകളേയും
പുസ്തകങ്ങളില്‍ നിങ്ങള്‍ കുത്തിനിറച്ചില്ലേ?
നിറഞ്ഞുപെയ്യുന്ന നിലാവും, കുളിര്‍ത്ത മഴയും
നിങ്ങള്‍ക്കെന്നും  പ്രണയകാവ്യങ്ങള്‍ ആയിരുന്നില്ലേ ?
കവികളേ നിങ്ങള്‍  കരിങ്കണ്ണന്മാരാണ് .
കൊഴിഞ്ഞുവീണ പൂവിനേപ്പോലും നിങ്ങള്‍
ഉപമകളില്‍ കൊരുത്ത് ഉണക്കിയെടുത്തിട്ടില്ലേ ?
ആകാശം മുഖംനോക്കുന്ന കടലിന്റെ തീരത്ത്‌
കവിതതേടി നിങ്ങള്‍ ഏറെ അലഞ്ഞിട്ടില്ലേ?
മേഘങ്ങളെ ചുംബിച്ച് പ്രണയാമൃതം പൊഴിക്കുന്ന
മാമലകളേപ്പോലും നിങ്ങള്‍ വേറുതെവിട്ടില്ലല്ലോ ?
ഹാ...  കഷ്ട്ടം നിങ്ങള്‍ കരിങ്കണ്ണന്മാര്‍ തന്നെ .
കവികളേ നിങ്ങളുടെ കരിങ്കണ്ണുകൊത്താത്ത
ഒന്നുമാത്രമേ ഇനി ഇവിടെ ബാക്കിയുള്ളൂ
നിങ്ങള്‍ക്കുചുറ്റും നില്‍ക്കുന്ന ആ 
ശവശില്‍പ്പികളായ  നല്ല  കലാകാരന്‍മാര്‍. 
അവരെപ്പറ്റി എന്തേ നിങ്ങള്‍ കവിത എഴുതുന്നില്ല?
അവരെ പുകഴ്ത്തി പാട്ടുപാടാത്തതെന്തേ?
ജീവനുള്ളതിനെ എല്ലാം കൊന്ന് എന്തുമാനോഹര-
മായാണവര്‍ ശവശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നത്,
ആ ശവശില്‍പ്പങ്ങള്‍ക്കുള്ളില്‍ കയറി
എന്ത് സുഖമായാണ് അവര്‍ ഉറങ്ങുന്നത് .
കവികളേ നിങ്ങള്‍ അവരെക്കുറിച്ച്  കവിത ചമയ്ക്കുക,
അവരുടെ കഴിവുകള്‍ വാഴ്ത്തി പാട്ടുപാടുക.
കരിങ്കണ്ണന്മാരായ കവികളേ...  നിങ്ങള്‍
ഈ ശവപ്പറമ്പിലൂടെ ആ കവിതകള്‍
ഉറക്കെ ഉറക്കെ ചൊല്ലി  നടക്കുക!!!



Sunday, March 10, 2013

വേശ്യയെ വില്‍ക്കുന്നവര്‍
















ചുവന്ന തെരുവിലെ അടച്ചിട്ട മുറികളില്‍
ഒന്നില്‍  ഇരയും ഞാനും മാത്രം.
എന്റെ കീശ അറുത്തുവാങ്ങിയവര്‍
പുറ
ത്ത്  നിലപ്പുണ്ട്.
മുറിക്കുള്ളിലേക്ക് തള്ളിവിടുമ്പോള്‍
അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു.
നീ അവളുടെ കലങ്ങിയ കണ്ണുകളില്‍  നോക്കരുത്
അവളുടെ കഥകള്‍ അവളോട്‌ ചോദിക്കരുത്
നീ യജമാനനും അവള്‍ ഭൃത്യയുമാണ്
നീ വേട്ടമൃഗവും  അവള്‍ ഇരയുമാണ്
അവളുടെ ശിരസ്സിന്റെ സ്ഥാനം  നിന്റെ
കാല്‍നഖങ്ങളേക്കാള്‍  താഴെയാണ്.
അവളുടെ മാംസം മതിയാവോളം
നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം, 
അവളുടെ അധരങ്ങളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍ നക്കിക്കുടിക്കാം,
എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീരിന്റെ
ഉപ്പുരസംമാത്രം  നീ  നുണയരുത്.
പക്ഷേ, ഈ അരണ്ട നീലവെളിച്ചത്തില്‍
ഞാന്‍ ആദ്യം നോക്കിയത്  അവളുടെ
കണ്ണിലെ കലങ്ങിയ ചുവപ്പിലേക്കാണ്,
അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ
പിടയ്ക്കുന്ന  ഹൃദയത്തിലേക്കാണ്.
എന്റെ കാമം അവളുടെ ശരീരത്തോടല്ലല്ലോ
അവളുടെ കഥകളെ കാമിച്ചല്ലേ ഞാന്‍ വന്നത് .
പേടിച്ചരണ്ട പേടമാനേ... നീ
നിന്റെ കഥകള്‍ എന്നോട് പറയുക.
നിന്റെ മടിക്കുത്തില്‍ ആദ്യംവീണ
കൈകളേപ്പറ്റി പറയുക,
നിന്റെ നാഭിയില്‍ മുഖംകുത്തിവീണ്
മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,
നിന്റെ മാറിടത്തില്‍ പതിഞ്ഞ
പുലിനഖങ്ങളേപ്പറ്റി പറയുക,
നിന്റെ അധരങ്ങളില്‍ തിണര്‍ത്തുകിടക്കുന്ന
ദംശനങ്ങളേപ്പറ്റി പറയുക,
വരിക, എന്റെ തൂലികയിലെ കറുത്ത
മഷിയിലേക്ക് നീ ഇറങ്ങി കിടക്കുക.
അക്ഷരങ്ങളുടെ വളവുകളില്‍ ബന്ധിച്ച്
ആര്‍ക്കും സംശയം തോന്നാത്തരീതിയില്‍
എനിക്കും നിന്നെ വില്‍ക്കണം.

Monday, February 18, 2013

കരിയിലകള്‍

കറുപ്പും, ചുവപ്പും കലര്‍ന്ന്
തവിട്ടുനിറമുള്ള കുറെ ഇലകള്‍.
കുടിച്ചുതീര്‍ത്ത കൈപ്പുനീരിന്റെ
ചവര്‍പ്പിനാലോ, കരുതിവച്ചതൊക്കെ
നഷ്ടമായതിന്റെ വേദനയാലോ
ഹരിതാഭമകന്ന് ആകെ ശുഷ്ക്കിച്ചിരിക്കുന്നു.
അധികപ്പറ്റായി അവര്‍ ചില്ലകളില്‍
അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്നു.
അടര്‍ന്നു  പോകുന്നില്ലല്ലോ ഇവര്‍
എന്ന് പരിതപിച്ച് വൃക്ഷങ്ങള്‍
ചില്ലകള്‍ കുലുക്കുന്നു .
മുന്‍പേ അടര്‍ന്നുപോയവരല്ലേ
വേരുകളിലൂടെ വീണ്ടും പുനര്‍ജനിക്കുന്നത് ..?

Thursday, January 31, 2013

പിരാനകളുടെ പുഞ്ചിരി

നാം നമുക്ക് ചുറ്റും തീര്‍ക്കുന്ന ഒരു ലോകമുണ്ട്
അവിടെ ബീഡിപ്പുകയും,രതിക്രീഡയും ,
ചോരമണവുമാണെങ്കിലും
നാം അതിനെ സ്വര്‍ഗ്ഗമെന്ന് വിളിക്കാറുണ്ട് .
നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന
ചില ആഴുക്കുചാലുകളുണ്ട്
ഗംഗയെന്നും,യമുനയെന്നും,സരസ്വതി-
യെന്നും നാം അതിനെ വിളിച്ചേക്കാം.
പിശാചിനേക്കാള്‍ വികൃതമായി
നാം നമ്മെ വരക്കാറുണ്ട്,
അതിന്  ദൈവത്തിന്റെ പര്യായങ്ങള്‍
കൊടുത്ത്  ഉല്‍ക്രിഷ്ടമെന്നു പറയാറുമുണ്ട്
നിറംതേച്ച് വൈകൃതങ്ങള്‍ മറച്ച
വാക്കുകള്‍  നാം കൊടുക്കാറുണ്ട്,
അതിനെയാണ് നാം സൗഹൃതമെന്നും,
അനുകമ്പയെന്നും പറയാറ് .
ചിരിയുടെ പിന്നാമ്പുറത്ത് ഞെരിഞ്ഞിലുകള്‍
വിതറി നാം ഇരപിടിക്കാറുണ്ട്,
അതിനെ നാം സ്നേഹമെന്ന
ഒറ്റവാക്കിലാണ് പറയുക.
എന്‍റെ അശുദ്ധിയിലേക്ക് മരണ തീര്‍ഥം
പൊഴിയും വരെ ഇവിടെ ഞാന്‍ ഇല്ലായിരുന്നു,
ഇത്, എന്റെ മരണത്തിന്റെ നാലാം ദിവസം.
അനുശോചനങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും
ശേഷം എന്റെ ശവം എനിക്ക്
തിരികെ കിട്ടിയ ദിവസം.
ഇനി ഞാന്‍ ഇതിനെ എന്റെ  
പ്രീയപ്പെട്ട   പിരാനകള്‍ക്ക്
ആവോളം ഭോഗിക്കുവാന്‍  എറിഞ്ഞുകൊടുക്കും.
 
സങ്കോചമില്ലാതെ   അത്
 
അവര്‍ക്കിടയില്‍ ഒഴുകിനടക്കും.
ഭിക്ഷയാചിച്ചലഞ്ഞ ബാല്യത്തോടും,
 
നിഷേധിയായ കൌമാരത്തോടും,
നിസ്സംഗനായ ക്ഷുഭിതയൌവ്വനത്തോടും,
പരിചയമില്ലാത്ത എന്റെ വാര്‍ദ്ധക്യത്തോടും
അങ്ങനെ ഞാന്‍ പ്രതികാരം വീട്ടും.
ഇനിയും, ഒരു പുനര്‍ജ്ജന്മം നിഷേധിച്ച്
മോക്ഷത്തിലേക്ക് പറക്കുന്ന ആത്മാവിന്
പിരാനകളുടെ മുഖത്തെ കൂര്‍ത്ത പല്ലിന്റെ
പുഞ്ചിരി മാത്രം ഒരു മറുപടി.

Tuesday, January 1, 2013

കനല്‍

പകലോന്‍  പാതിമയക്കം തുടങ്ങിയല്ലോ
ഭയമാകുന്നെനിക്കെന്റെ തെരുവില്‍ നില്‍ക്കുവാന്‍
ആരോ പിന്നില്‍ പതുങ്ങുന്ന പോലെ,
മാര്‍ജ്ജാര നടത്തം പഠിക്കുന്ന പോലെ.

ഓര്‍ത്തുപോകുന്നു ഞാന്‍ അമ്മ ചൊന്ന വാക്കുകള്‍
'അന്തി ചുവക്കും മുന്‍പ് നീ കൂടണയണം
വേവുതിന്നുവാന്‍ വയ്യെനിക്കെന്റെ പെണ്ണെ'
വേവുതിന്നുവാന്‍... വയ്യെനിക്കെന്റെ പെണ്ണെ.

കുസൃതിതെന്നലേ നീയെന്‍  ചെലയെങ്ങുമുലയ്ക്കല്ലേ.
കാത്തിരിപ്പുണ്ടാ മറവില്‍ കഴുകന്റെ ക്യാമറക്കണ്ണുകള്‍
ലോകവലയില്‍ വീണുപിടയും ഇരയാകുവാന്‍ വയ്യ
വാര്‍ത്തയില്‍ നിറയുന്ന  ബലിമൃഗമാകുവാന്‍  വയ്യ.

ആള്‍ത്തിരക്കിലും  കൊത്തിവലിക്കുന്നു
കാമാന്ധകാരം പുളയ്ക്കുന്ന കണ്ണുകള്‍
ആളൊഴിഞ്ഞാല്‍ പിന്നെ ആര്‍ത്തിയോടെ
പാഞ്ഞടുക്കുന്നു കൂര്‍ത്ത കോമ്പല്ലുകള്‍ .

കുടലുവീര്‍ത്ത കൊതിപ്പിശാചിന്‍ ചുടലനൃത്തം
തെരുവിലാകെ നിറയും   ഇരുളിന്റെ  മറവില്‍
കല്ലില്‍ കൊത്തിയ  പെണ്‍ശില്‍പ്പത്തിലും
കാമക്കറ തേക്കുന്നു കലിമുഖങ്ങള്‍.

കറുപ്പുറങ്ങുന്ന കാമക്കണ്ണുകള്‍ക്ക്‌
അമ്മയും, പെങ്ങളും, പുത്രിയും
വെറും ലിംഗസുഷുപ്തിക്കുതകുമാറുള്ള
മാംസപിന്ധങ്ങള്‍ മാത്രമല്ലോ .

ഇവിടെയൊരു കരിന്തിരി ചുടലയുണ്ട്
കരളുകത്തി മരിച്ച കുഞ്ഞിന്റെ ചുടലയുണ്ട്
ചാരം മറയ്ക്കാത്ത കനലതിലേറെയുണ്ട്
കനലുകെടാ കരളുകള്‍ കൂട്ടിനുണ്ട്.

അലയടങ്ങാ നൊമ്പരം നിറയുന്നുവല്ലോ
സിരകളില്‍ അഗ്നിസര്‍പ്പം പുളയുന്നുവല്ലോ
ജന്മംതന്ന പെരും ചതിയാണോ
പെണ്‍പിറപ്പായതീ ഞങ്ങള്‍?

കരളുപൊട്ടിച്ചിതറും തേങ്ങലില്‍പ്പോലും
കാമംപെരുകുന്ന കരിനാഗങ്ങളെ.
തിറകൂട്ടി പോറ്റിവളര്‍ത്തുന്ന നീതിപീഠങ്ങളേ....
ചാരംപോലും പകുത്തുതിന്നും അധികാരദുര്‍ഗ്ഗങ്ങളേ....

ഓര്‍ക്കുക നിങ്ങള്‍, ഓര്‍ക്കുക നിങ്ങള്‍
കൂന്തലില്‍ ചോരമണമുള്ള പാഞ്ചാലപുത്രിയെ .
അഗ്നിവര്‍ഷമായി പെയ്തൊരാ കണ്ണകീശാപത്തെ..!