"ലോകാ സമസ്താ സുഖിനോഭവന്തു"

Tuesday, December 25, 2012

എന്റെ ഭാഷ

ഞാന്‍ നിന്നോട് സംവദിക്കുന്ന ഭാഷ,
അത് ഞാന്‍ സൃഷ്ടിച്ചതല്ല.
മറ്റാരോ എനിക്ക് പറഞ്ഞുതന്നതാണ് .
അര്‍ത്ഥവും അവര്‍തന്നെയാണ് പറഞ്ഞത് .
ഞാന്‍ സൃഷ്ടിച്ചത്  അക്ഷരങ്ങളുടെ
വളവുകള്‍ ഇല്ലാത്ത ഒരു ഭാഷയാണ്‌.
ആ ഭാഷകൊണ്ട് ഞാന്‍ നിന്നെ
ആവേശത്തോടെ പ്രണയിക്കുകയാണ്.

Monday, December 17, 2012

വിലപേശലിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍

ചെളികുഴച്ചുണ്ടാക്കിയ
ശില്‍പ്പമാണെങ്കിലും
ചേലയുടുപ്പിച്ച് ,പൊട്ടുകുത്തി
നിറം കൊടുത്ത് കഴിയുമ്പോള്‍
വില്‍ക്കുവാന്‍ മടിയാണ് .
ഓമനത്തമുള്ള ബൊമ്മകളെ
വിട്ടുകൊടുക്കാന്‍ മടിയുള്ളതുകൊണ്ടാണ്
അവര്‍ വിലപേശുന്നത്.
ചില അച്ഛനമ്മമാര്‍ അങ്ങനെയും
ചെയ്യുന്നില്ലല്ലോ...! അതോ അവരും
വിലപേശിയാകുമോ വിറ്റത്..?

Monday, December 10, 2012

പ്രണയത്തിന്റെ ഭാഷ

ഹൃദയത്തിന്റെ സിരാതന്തുക്കളില്‍ നിന്നും 
വേട്ടയാടിപ്പിടിച്ച സ്വപ്നങ്ങളെ
മാത്രമേ നീ കണ്ടിരുന്നുള്ളൂ.
മിഥ്യയാം മനസ്സിന്റെ മൂടുപടമിട്ട
പ്രണയത്തിന്റെ ദിവ്യതയെക്കുറിച്ചേ 
നീ സംസാരിച്ചിട്ടുള്ളൂ.
പ്രണയത്തെ കാട്ടിലുപേക്ഷിച്ച
ശ്രീരാമനോടൊപ്പമായിരുന്നു നീ എന്നും.
ഹൃദയംകൊണ്ടും, മനസ്സുകൊണ്ടും
നീ എന്നെ ഉഴിയാന്‍ ശ്രമിച്ചപ്പോള്‍
ഒഴിഞ്ഞുമാറിയത് വെറുതെയല്ല.
ശരീരം കൊണ്ട് നിന്നെ അളക്കാന്‍
ശ്രമിച്ചപ്പോള്‍കിട്ടിയ കണക്കിലെ
പിഴവുകളില്‍ മനംനൊന്താണ്.
പ്രണയത്തെ എനിക്ക് തൊട്ടറിയാനേ അറിയൂ
ദൂരെമാറിനിന്ന്  നീ പ്രണയത്തെപ്പറ്റി പറഞ്ഞാല്‍ 
ഞാന്‍ എങ്ങനെ കേള്‍ക്കാനാണ്‌.

Sunday, December 2, 2012

ചിതറിയ പൂമൊട്ടുകള്‍

(ലോകത്തെവിടെ ആയാലും കലാപത്തിലും യുദ്ധത്തിലും മരിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു)

പാല്‍മണം മാറാത്ത ചുടുചോരയില്‍
പാദം നനഞ്ഞു നില്‍പ്പല്ലോ
ഞാന്‍.
ഇന്നലെവരെയെന്‍
  ചൂടേറ്റുറങ്ങിയ
പൊന്നിന്റെ പുലയാണെനിക്കിന്ന്.
ആരോ തൊടുത്തൊരമ്പിനാല്‍
ഇളം നെഞ്ചം  പിളരുമ്പോഴും
അമ്മിഞ്ഞ നുണയുവാനാഞ്ഞൊരാ
ചുണ്ടുകള്‍
, അഗ്നിപോലെന്റെ
കാഴ്ചയില്‍ പുളയുന്നയ്യോ....
ഓരോ  വെടിയൊച്ച നടുക്കത്തിലും
എന്നെ ഇറുകെ പിടിച്ചൊരാ
കുഞ്ഞിവിരലിന്‍ ഞെരുക്കം
എന്റെ പ്രാണന്‍  പൊലിയും
 നിമിഷത്തേക്കാള്‍ ഭയാനകം.
നക്ഷത്രമുത്തുപോല്‍ തിളങ്ങുമീ-
ക്കണ്ണിലെ നീര്‍നനവില്‍ ഞാനെന്‍
പാപങ്ങളൊക്കെയും കഴുകിടാം.
ആരാണ് നിങ്ങള്‍
ഏതു  ദൈവത്തിനു ബലിയായി
 അറുത്തതീ കുഞ്ഞു ശിരസ്സുകള്‍.
ഏതു  വംശകീര്‍ത്തിക്കായി
തടുത്തതീ കുഞ്ഞു മിടിപ്പുകള്‍.
ഏതു ഗ്രന്ഥത്തിന്‍ മോടികൂട്ടുവാന്‍
തകര്‍ത്തതീ കുഞ്ഞു മനസ്സുകള്‍.
ഏതു തത്ത്വശാസ്ത്രത്തിന്‍ പാഴ്നിലമുഴുവാന്‍
തളിച്ചതീ ഇളംചോരത്തുള്ളികള്‍.
മാനിഷാദ... മാനിഷാദ....
വിഫലമാണ് നിന്റെയീ ശ്രമങ്ങളെല്ലാം.
പിറക്കുമോരോ കുഞ്ഞിന്റെ കണ്ണിലും
കാണുന്നു ഞാന്‍ നിന്‍നേര്‍ക്ക്‌
നീളുന്ന
ദൈവത്തിന്‍ ഇമയടയാത്തൊരു നോട്ടം.


Sunday, November 25, 2012

ഭ്രാന്തിലേക്കുള്ള ദൂരം

ഭ്രാന്തിലേക്കുള്ള ദൂരം വളരെ നേര്‍ത്തതാണ്
അതിന്റെ പുറംതോട് ആമയുടേതുപോലെ അല്ല
മുറ്റിയിട്ടില്ലാത്ത മുട്ടയുടേതിനും, നിമിഷങ്ങളില്‍
പൊലിയുന്ന കുമിളയുടേതിനും സമമാണ് .
ഭ്രാന്തിന്റെ നിറം ഇരുളിനേപ്പോലെ കറുത്തിട്ടല്ല 
ജ്വലിക്കുന്ന അഗ്നിപോലെ കടുത്തതും,
ഉദിച്ചുയരുന്ന സൂര്യന്റെതുപോലെ ശാന്തവുമാണ്.
അതിന്റെസംഗീതം ശ്രുതിവലിച്ചുകെട്ടിയ വീണയുടേതല്ല 
അക്ഷരങ്ങളില്ലാതെ പാടുന്ന കുയിലിന്റെതുപോലെയും,
നിര്‍ത്താതെ കരയുന്ന ചീവീടിന്റെതുപോലെയുമാണ്.
'ഭ്രാന്ത്' അതെപ്പോഴും കൂടെത്തന്നെയുണ്ട്‌.
ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍വന്ന് ഒളിച്ചുനോക്കാറുണ്ട്
ഉണര്‍ന്നിരിക്കുമ്പോള്‍ പിന്നില്‍ ഒളിച്ചുനില്‍ക്കാറുണ്ട്
ചിരിക്കുമ്പോള്‍ കൂടെ പൊട്ടിച്ചിരിക്കാറുണ്ട് 
കരയുമ്പോള്‍ പൊട്ടിക്കരഞ്ഞ്‌ കൂടെത്തന്നെയുണ്ട്‌
പറയുന്ന വാക്കുകളില്‍ വഴിപിഴച്ച് എങ്ങോട്ടോ പോകും
ചിന്തകളില്‍ ലക്ഷ്യങ്ങളില്ലാതെ കാടുകയറും
മോഹങ്ങളില്‍ അതിരുകളില്ലാതെ പായും
കാമനകളില്‍ വന്യതയോടെ കുതറിയോടും 
കടിഞ്ഞാണുണ്ടെങ്കിലും ഈ കുതിര അശാന്തനാണ്.
ഭ്രാന്തിലേക്കുള്ള ദൂരം നേര്‍ത്തതും, മൃദുലവുമാണ്.
അത് തമോദ്വാരതിലെക്കുള്ള യാത്രപോലെയാണ് 
ഭാരമില്ലാതെ, രൂപമില്ലാതെ ,ഗന്ധമില്ലാതെ, നിറമില്ലാതെ
പരമാണുവിന്റെ പരമാംശത്തിലേക്ക് ചുരുങ്ങുന്ന മാറ്റം.
പിന്നെ 'മനസ്സ്' അകംപുറം കാണാവുന്ന വെറും പുറംതോട്.
അതിനുള്ളില്‍ ശാന്തമായ ഒരു ശൂന്യാകാശം 
അവിടെ വികാരങ്ങള്‍ ഭാരമില്ലാതെ പറന്നുനടക്കും
നൂല്‍  പൊട്ടിയ പട്ടങ്ങള്‍ പോലെ.
തമോദ്വാരത്തിന്റെ വക്കില്‍ നില്‍ക്കുന്ന എന്നെ
നീ എന്തുവിളിക്കും ഭ്രാന്തനെന്നോ, അതോ....?

Sunday, November 11, 2012

കുടിയിറക്കപ്പെട്ടവര്‍

നിലാവ്പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.
നിലാവ് പെയ്യുന്ന താഴ്വര
തേടി ഇറങ്ങിയതാണ്
ചെന്നെത്തിയത് കുടിയിറക്കപ്പെട്ട
ഒരാള്‍ക്കൂട്ടത്തിന്റെ നടുവില്‍.

നരച്ച ഒരു വൃക്ഷച്ചുവട്ടില്‍
അര്‍ദ്ധനഗ്നനായ ഒരു വൃദ്ധനിരിപ്പുണ്ട്
കണ്ണില്‍നിറച്ചും പാഴായിപ്പോയ ഒരു
പ്രയത്നത്തിന്റെ നിശബ്ദതയുമായി.
അയാള്‍ നെഞ്ചിലിപ്പോഴും സൂക്ഷിക്കുന്നു
പാരിതോഷികമായി കിട്ടിയ ഒരുവെടിയുണ്ട.

തഴമ്പുവീണ ഒരു പാറപ്പുറത്ത് മറ്റൊരാള്‍
ആണികള്‍ തുളച്ച  കൈകള്‍കൊണ്ട്
തലയിലെ മുറിവുകള്‍ തലോടി ഇരിക്കുന്നു
ആര്‍ക്കോവേണ്ടി കുരിശിലേറിയതിന്റെ
ജാള്യതയാല്‍ മുഖം കുനിച്ചാണ് ഇരിപ്പ്
ചോരമണം മാറാത്ത ഒരു കുരിശ്
അടുതുതന്നെ നിവര്‍ന്നു നില്‍ക്കുന്നു.

ശിഖരങ്ങള്‍ ഒടിഞ്ഞ ബോധിവൃക്ഷത്തിന്റെ
ചുവട്ടില്‍ ഒരാള്‍ ധ്യാനത്തിലാണ്.
ഇറങ്ങിപ്പോന്ന കല്‍പ്പടവുകളെ
ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയാണ്.
പണ്ട് രാകിമടക്കിയ വാള്‍ത്തലപ്പുകള്‍
ഇന്ന് ചോരപുരണ്ട് അരികത്തു കിടപ്പുണ്ട്.

പിന്നെയും കുറെ ആള്‍ക്കാര്‍

ആത്മബോധത്തിലൂടെയും ,അറിവിലൂടെയും
പരബ്രഹ്മത്തെ കാണിച്ചുതന്ന ഭിക്ഷുക്കള്‍,
അവര്‍ വിഷണ്ണരായി  കണ്ണുകളടച്ചിരിക്കുന്നു. 

അക്ഷരങ്ങളില്‍ അഗ്നിപടര്‍ത്തി
അറിവിന്റെ പ്രപഞ്ചംതീര്‍ത്ത കവികള്‍,
അവര്‍ തൂലികമടക്കി മറ്റെന്തൊക്കെയോ ചെയ്യുന്നു.

നിരാലംബര്‍ക്കും, രോഗികള്‍ക്കും സ്നേഹാമൃതം
നിറഞ്ഞ ഹൃദയം പകുത്തുകൊടുത്തവര്‍,
കണ്ണുനീര്‍വറ്റിയ അവര്‍ മൂകരായിരിക്കുന്നു.

ജനിച്ച വര്‍ണ്ണത്തിന്റെ പേരില്‍ തിരസ്കരിക്കപ്പെട്ട
തീണ്ടാരികള്‍ക്കായി  ശബ്ദമുയര്‍ത്തിയവര്‍,
നിറംകെട്ട നിഴല്‍ശില്‍പ്പങ്ങളായവര്‍ നില്‍ക്കുന്നു.

സമത്വസുന്ദരലോകം സ്വപ്നംകണ്ട്
വിപ്ലവത്തിനിറങ്ങിയ ചുവന്ന തൊപ്പിക്കാര്‍,
അവരിലോരുവന്റെ തലയില്‍ 51 മുറിവുകള്‍.

വെട്ടിയടര്‍ത്തപ്പെട്ട പച്ചപ്പില്‍ മുഖംപോത്തി-
ക്കരഞ്ഞ പ്രപഞ്ചത്തിന്റെ പ്രണയിതാക്കള്‍,
അവര്‍ പച്ചപ്പിനെ സ്വപ്നം കണ്ടുറങ്ങുന്നു.

പ്രാര്‍ഥനയുടെ തീര്‍ത്ഥജലം  വീഴ്ത്തി
മനസ്സിന്റെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞവര്‍,
ഗന്ധകപ്പുകയാലവര്‍ ശ്വാസംകിട്ടാതെ പിടയുന്നു

വികസനം വരുന്നെന്നുചൊല്ലിയൊരു പാതിരായ്ക്ക്
തെരുവില്‍ ഇറക്കിനിര്‍ത്തപ്പെട്ടവര്‍,
പാവങ്ങള്‍ തണലറ്റവിടെത്തന്നെ പകച്ചുനില്‍ക്കുന്നു.

എന്റെ കാഴ്ചക്കെത്തുവാനാകാത്തവണ്ണം
നിരന്നു നില്‍ക്കുന്നിവര്‍ കുടിയിറക്കപ്പെട്ടവര്‍.
കുടിലമീലോകത്തിന്‍ ദുരയാല്‍ ചുവടറുക്കപ്പെട്ടവര്‍.
ഒരു ചെറു നൊമ്പരമെന്‍ നെഞ്ചില്‍പ്പിടയുന്നു
കണ്ണേ മടങ്ങുക ,കണ്ണേ മടങ്ങുക

Sunday, November 4, 2012

ശവംനാറിച്ചെടികള്‍

ഇരുളുറങ്ങുന്ന കടലാഴങ്ങളില്‍
ഓര്‍മ്മകളും, വ്യഥകളും.
കരിനിറംമങ്ങിയ തീരങ്ങളില്‍ ശൈത്യം.
പരല്‍മീന്‍ ചിറകുകള്‍ കൊഴിഞ്ഞ
തിരകളില്‍ കൊടും വറുതി.
തുഴയൊടിഞ്ഞ പായ് വഞ്ചികളില്‍
നിസ്സഹായ ബാഷ്പം.
കാഴുകനിറങ്ങിയ ജലപാതകളില്‍
ചോരമണം.
സൂര്യനുരുകിയ ചക്രവാളത്തില്‍
കറുത്ത പുക.
ആകാശമലിഞ്ഞ ആഴിമുഖത്ത്
കരിമഷിക്കറുപ്പ്‌
ഈ 'കടലിന്റെ രൂപം' എന്നെ
ഭയപ്പെടുത്തുന്നു.
തീരത്തെ ഈ ശവംനാറിച്ചെടികള്‍ക്ക്
പിന്നില്‍ ഞാന്‍ ഒളിക്കട്ടെ.
എനിക്ക് കാണാം, അങ്ങ് ദൂരെ
നിലവിളിമായാത്ത ആ രാക്ഷസത്തിരകള്‍
വീണ്ടും രൌദ്രഭാവം പൂണ്ടുണര്‍ന്നിരിക്കുന്നു.
അവര്‍ എന്റെ വീട്ടുമുറ്റത്തെ
പുലിമുട്ടുകള്‍ തകര്‍ത്ത്
മുത്തച്ഛന്റെ കുഴിമാടത്തിലെ
അസ്തിക്കഷണങ്ങള്‍ കവരും.
ഇന്നലെ ഞാന്‍ മകനുനല്കിയ
വഞ്ചികളേയും, വലമണികളേയും കവരും.
പ്രണയങ്ങള്‍ ഞൊറിവിട്ട
 
ഈ തീരത്തെ കഴുകിത്തുടക്കും.
ഉറങ്ങാതെ ഉണരാത്തവരുടെ
മണിമാളികകള്‍ കടപുഴക്കും.
അവരിലേക്ക് ജലസര്‍പ്പങ്ങളെ അഴിച്ചുവിടും
നിലവിളികള്‍ക്കുമീതെ ഭയപ്പെടുത്തുന്ന
മുരളലായി പടര്‍ന്നിറങ്ങും. 
പിന്നെ എല്ലാമെടുത്ത് അവര്‍ തിരികെപോകും.
ഈ ശവംനാറിച്ചെടികളെ മാത്രം തൊടാതെ., 

ഇവര്‍ ഇന്നലെയെ മരിച്ചവരല്ലേ!.

Monday, October 29, 2012

ആത്മാവിന്റെ മുന്നില്‍

നീ എന്തിനാണ് ദൂരെമാറി വിഷമിച്ചുനില്‍ക്കുന്നത് ?.
അടുത്തേക്ക്‌ വരിക. 
ചിത കത്തിത്തീരും മുന്‍പ് നിനക്ക് വേണമെങ്കില്‍
എന്നോട് മാപ്പ് ചോദിക്കാം.
ഈ തലയോട് പൊട്ടിച്ചിതറുംമുന്‍പ്  വേണമെങ്കില്‍
നിനക്ക് എന്നെ ഒന്നുചുംബിക്കാം.
നീ കരുതും പോലെ ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
നീയാകുന്ന ചേതന എന്നെവിട്ടകന്നപ്പോള്‍
അടര്‍ന്നുപോയതാണ്.
എന്നെ ചുറ്റിത്തിരിയുന്ന ഈ കാറ്റിനെ നീ ശ്രദ്ധിച്ചില്ലേ?
അത് നമ്മുടെ പ്രണയമാണ്.
നമ്മുടെ പ്രണയകാലത്ത് അതിനു നല്ല തണുപ്പായിരുന്നു
ഇനി അതിന് ഓര്‍മ്മകളുടെ കനല്‍ച്ചൂടായിരിക്കും
അത് ചിലപ്പോള്‍ നിന്നെ ചുട്ടുപൊള്ളിച്ചന്നിരിക്കും.
എങ്കിലും നീ ഭയപ്പെടേണ്ട
എന്നെ തള്ളിപ്പറഞ്ഞതുപോലെ 
അതിനേയും നിനക്ക് തള്ളിപ്പറയാം.  



Monday, October 22, 2012

എന്‍ഡോസള്‍ഫാന്‍

വിഷം തേച്ച മുലകളുമായി പൂതന ഉറഞ്ഞാടുന്നു.
കാരിനാഗഫണം പോലെ  അവളുറഞ്ഞാടുന്നു
നിലംതൊടും മുടിയഴിച്ചവള്‍ നിറഞ്ഞാടുന്നു
വൃന്ദാവനത്തിന്‍ വീഥിയാകെ നിറഞ്ഞാടുന്നു
കനലെരിയും കണ്ണുമായവള്‍ ഇരതേടുന്നു
ഇലയിലും പൂവിലും വിഷംചീറ്റി തിമിര്‍ത്താടുന്നു
കംസനീതിക്കായവള്‍ നോമ്പ് നോല്‍ക്കുന്നു
പിഞ്ചുനാവില്‍ വിഷപ്പാല്‍ ചവര്‍പ്പ്  കിനിയുന്നു
രൌദ്രമാം മിഴിയുമായവള്‍ ഉറഞ്ഞാടുന്നു.
കിരാത നൃത്തച്ചുവടുകള്‍ തിമിര്‍ത്താടുന്നു.
അവള്‍തന്‍ വിയര്‍പ്പു കിനിയുന്ന  മണ്ണില്‍
മനുഷ്യഭ്രൂണങ്ങള്‍ ഉരഗങ്ങളായി പിറക്കുന്നു.
ജനിയിലെക്കോഴുകുന്ന ബീജങ്ങളും വികൃതമാകുന്നു.
ഭിക്ഷതേടുവാന്‍ വിരലുകളില്ലാതെ ജന്മങ്ങള്‍
നിഴലുകളായി തെരുവിലാകെ നിറയുന്നു
നീതിക്കുവേണ്ടിയവര്‍ ചുടലപ്പറമ്പില്‍ കാത്തുനില്‍ക്കുന്നു
അവരെവെറും വിഴുപ്പുകളാക്കുന്നു വികടസിംഹാസനങ്ങള്‍.
വിരുതിനാല്‍ തട്ടിപ്പറിക്കുന്നു ഭിക്ഷാപാത്രങ്ങള്‍.
ഇടറുന്നകാലുകള്‍ ഉറപ്പിനായ് ഇടംതേടവേ
എരിയുന്ന കരളുകള്‍ കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ക്കവെ
മുന്നില്‍നിറയും ദുരിതക്കടല്‍ കണ്ടുപകച്ചുനിക്കവേ
കണ്ണിലഗ്നിയുമായവള്‍ ചുടലനൃത്തം  തുടരുന്നു
നീര്‍നാടി മരവിച്ച മണ്ണില്‍ ചുടലനൃത്തം  തുടരുന്നു
ആരുണ്ടിവളെ തടുക്കുവാന്‍ ,ഗോകുലം കാക്കുവാന്‍.
എങ്ങാനും കേള്‍ക്കുന്നുവോ ഒരു പുല്ലാങ്കുഴല്‍നാദം
ദൂരെയെങ്ങാനും കണ്ടുവോ ഒരു പീതവര്‍ണ്ണം.
വരിക കണ്ണാ നീയീ ഗോകുലം കാക്കുവാന്‍
വീണ്ടും വരിക നീയീഗോക്കളെ മേയ്ക്കുവാന്‍

Sunday, October 14, 2012

ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്







ചിറകൊടിഞ്ഞൊരു പക്ഷിക്കുഞ്ഞ്
കിടക്കുന്നുണ്ടീ വൃക്ഷച്ചുവട്ടില്‍.
'മലാല' എന്നാണവള്‍ക്കുപേര് .
പറക്കുവാന്‍ പഠിച്ചതിനവര്‍
എറിഞ്ഞൊടിച്ചതാണീ ചിറകുകള്‍.
അവര്‍ മറച്ച കാഴ്ചയിലേക്ക്
മിഴിനീട്ടിയപ്പോള്‍ കുത്തിമുറിച്ചതാണീ
നക്ഷത്രങ്ങള്‍ തോല്‍ക്കും കണ്ണുകള്‍.
കറുത്തതെന്ന് അവര്‍  പറഞ്ഞ
മുഖങ്ങളെ നോക്കിച്ചിരിച്ചതിന്നു-
തല്ലിയുടച്ചതാണീ ചുവന്ന ചുണ്ടുകള്‍.
അവരെഴുതാത്ത വരികള്‍ ഉറക്കെ
ചൊല്ലിയതിനറുത്തതാണീ നാവും.
സ്നേഹഗീതം കേള്‍ക്കാതിരിക്കാന്‍
വെടിയോച്ച തകര്‍ത്തതീ കര്‍ണ്ണങ്ങളും.
അവര്‍നയിച്ച വഴികളില്‍ പിന്തിരിഞ്ഞതിനു 
കാലില്‍ കെട്ടിയതാണീ ചങ്ങലക്കിലുക്കം.
ആരുനല്‍കി ഇവര്‍ക്കെറിയാന്‍ കല്ലും,
രുധിരസ്നാനം നടത്തുവാന്‍ വാളും.
വിധാതാവല്ലെന്നു നിസംശയം ചൊല്ലിടാം.
അറ്റുപോകാതിന്നുമീ ഹൃദയത്തില്‍
തുടിക്കും ജീവന്‍ തന്നെയതിന്നുത്തരം.
അവര്‍ക്കുമുന്നിലൊരു ചോദ്യമായി തൂങ്ങും
മലാലതന്‍ ജീവന്‍തന്നെ അതിനുത്തരം.

Sunday, October 7, 2012

എന്റെ അച്ഛന്‍

അച്ഛനെനിക്കൊരു രൂപമില്ലാത്ത ശബ്ദം
ഫോണിന്റെ അങ്ങേത്തലക്കല്‍ മുഴങ്ങുന്ന ശബ്ദം.
കണികണ്ടുണരാന്‍ കിടക്കകരുകിലെ ചിത്രം
അമ്മ നെഞ്ചോടുചേര്‍ത്ത്‌ കണ്ണീര്‍വീഴ്ത്തുന്ന ചിത്രം.
മുത്തശ്ശിക്കെന്നും വാത്സല്യക്കണ്ണുനീരാണെന്റെയച്ഛന്‍
ദൂരയാണച്ഛന്‍ അങ്ങുദൂരെ കടലിനുമക്കരെ.
ഉറക്കത്തിലെന്നും ഉണരാറുണ്ടുഞാന്‍ അച്ഛനെക്കണ്ട്‌.
സ്വപ്നത്തിലച്ഛന്‍ എനിക്കുവെറും  ശബ്ദമല്ല
വാത്സല്യത്തിന്‍ വന്‍തിരപോലൊരു  ദൈവരൂപം

ഇന്നലെ ഞങ്ങളീ തൊടിയിലാകെ ഓടിക്കളിച്ചു
ചിന്നിച്ചിതറുന്ന ചാറ്റല്‍മഴ നനഞ്ഞു നടന്നു
മറുപാട്ടുകേട്ട്  പിണങ്ങിപ്പറന്നുപോം കുയിലിനെ
കളിയാക്കി ഞങ്ങള്‍ ആര്‍ത്തുചിരിച്ചു .
പൂവിനെ മുത്തിപ്പറക്കുന്ന തുമ്പിയെ കല്ലെടുപ്പിച്ചു.
അണ്ണാറക്കണ്ണന്റെ പള്ളുപറച്ചില്‍ കേട്ടുചിരിച്ചു.
തവളകള്‍ക്കൊപ്പമീ  കുളത്തില്‍ മുങ്ങാങ്കുഴിയിട്ടു.
പരല്‍മീനിനെ കണ്ണിവലത്തോര്‍ത്തില്‍ കൊരിപ്പിടിച്ചു.
തേന്മാവിന്‍കൊമ്പത്തെ ഊഞ്ഞാലില്‍ ചില്ലാട്ടം പറന്നു.
ദൂരെമറയുന്ന സൂര്യനെ നോക്കി പുഴയുടെ-
തീരത്തെ വെള്ളാരംമണലിലിരുന്നു.
അന്തിതിരിതെളിച്ച് അമ്മവന്നു വിളിച്ചപ്പോള്‍
കാലും മുഖവും കഴുകി  രാമനാമം ജപിച്ചു.
പിന്നെയച്ഛന്റെ  ഉരുളവാങ്ങിക്കഴിച്ച്  വയറുനിറച്ചു.
ആ നെഞ്ചില്‍ക്കിടന്ന് നക്ഷത്രങ്ങളെ എണ്ണിക്കളിച്ചു.
അമ്പിളിമാമന്റെ കണ്ണില്‍നോക്കി കഥകള്‍പറഞ്ഞു.
പിന്നെയച്ഛന്റെ മാറിലെ താരാട്ടിന്റെയീണം
എന്റെ മിഴികളില്‍ നിദ്രയായി വന്നു മയങ്ങും.
സ്വപ്നങ്ങളെ  സുന്ദരസ്വപ്നങ്ങളെ..... 
എന്നെനിക്കാകുമാ നെഞ്ചിന്റെ ചൂടേറ്റൊരു  കുഞ്ഞുറക്കം.
ആ നെഞ്ചിന്റെ ചൂടേറ്റൊരു കുഞ്ഞുറക്കം.

Wednesday, September 26, 2012

കടല്‍ത്തീരത്തെ കുമിള്‍

ഇവിടെയൊരു തീരമുണ്ട് .
ഉപ്പിന്റെ മണമുള്ള കടല്‍ത്തീരമുണ്ട് .
ചെറുവഞ്ചികള്‍  പെരുംതിരകളോടേറ്റ്
എരിവയര്‍ നിറക്കുന്ന തീരമുണ്ട്.
വറുതിയില്‍ കടല്‍ച്ചിപ്പികള്‍ തീര്‍ക്കുന്ന
ചിത്രങ്ങളെനോക്കി ചിരിക്കുന്ന തീരമുണ്ട്.
വരുംകാല ചാകരത്തിരകളെ
സ്വപ്നങ്ങള്‍ കാണുന്ന തീരമുണ്ട്.
ഉയിരിന്റെമേലെ പാഞ്ഞുകയറുന്ന
തിരകളെനോക്കി, അമ്മതന്‍-
തലോടലെന്നാശ്വസിക്കും തീരമുണ്ട്.
തുടക്കവും, ഒടുക്കവും ഇവിടെയെന്നെഴുതിയ
ജാതകം ഇറുകെപ്പിടിക്കുന്ന  തീരമുണ്ട് .
കടലമ്മതന്‍ മാനം കാക്കുവാന്‍
പങ്കായമേന്തി കാവലാകുന്ന തീരമുണ്ട്.
ഇവിടെയൊരു തീരമുണ്ട്
കണ്ണുനീരിലും ഉപ്പു കിനിയുന്ന തീരം...

ഇവിടെയല്ലോ വിശ്വസാഹിതികള്‍ക്ക്
വിഷയങ്ങള്‍ വിരിഞ്ഞത്.
ഇവിടെയല്ലോ അടിമച്ചങ്ങലകളെ
ഉപ്പുകുറുക്കി അറുത്തത്.
ഇവിടെയല്ലോ വിശ്വസംസ്ക്കാരങ്ങള്‍
പായ് വഞ്ചിയടുപ്പിച്ചത്.
ഈ മണല്‍ത്തരികളിലല്ലോ...
പ്രണയങ്ങള്‍ പിച്ചനടന്നത്.

ഇന്നിതാ നോക്കൂ ഇവിടെയൊരു
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
കടല്‍പ്പിശാചിന്റെ  ചുവന്നകണ്ണുള്ള
കുമിള്‍ കിളിര്‍ത്തിരിക്കുന്നു.
അഗ്നിച്ചീളുകള്‍ ചിതറുന്ന ചിറകുകള്‍
കുടഞ്ഞത്  തീരം വികൃതമാക്കുന്നു.
വെള്ളാരംമണലിനെ  വിഷംചീറ്റുന്ന
വേരുകളാഴ്ത്തി മലിനമാക്കുന്നു.
അദൃശ്യ വിഷസൂചികളേറ്റ്
കടല്‍ക്കാറ്റിന്റെ കരളും പിടയുന്നു.
പൊട്ടുവാന്‍ വെമ്പിനില്‍ക്കുമീയഗ്നിഗോളം 
കണ്ടു തിരകളും  പിന്തിരിയുന്നു.
വയറോട്ടിയ വഞ്ചികള്‍ തീരമണയുന്നു.
സ്വപ്നങ്ങളിലെല്ലാം ഒരണുവിസ്ഫോടനത്തില്‍
പൊട്ടിച്ചിതറുന്ന ബാല്യങ്ങള്‍ നിറയുന്നു.
കടല്‍ക്കാറ്റിലും കണ്ണുനീരുപ്പു കലരുന്നു.
ഈ വിഷക്കുമിളിന്‍ വിത്തുപാകിയവര്‍
ദൂരെയെങ്ങോ നിന്നാര്‍ത്തുചിരിക്കുന്നു,  
അതിന്‍ മാറ്റൊലികളീതീരത്തെ അശാന്തമാക്കുന്നു
അധികാര ഗര്‍വ്വില്‍  ഓരോ മണല്‍ത്തരിയും
പകച്ചു നില്‍ക്കുന്നു.

ഈവിഷക്കുമിളിന്‍ വേരറുക്കുവാന്‍ കോര്‍ത്ത
കരങ്ങളില്‍ ഞാനുമെന്‍ കരം ചേര്‍ക്കുന്നു.
ഈ തീരം കാക്കുവാന്‍ ഞാനുമുണര്‍ന്നിരിക്കുന്നു.

Monday, September 17, 2012

തെരുവുശില്‍പ്പങ്ങള്‍

കാലത്തിന്‍ കടല്‍ കടന്നെത്തിയ നാവികര്‍ ഞങ്ങള്‍.
കാറ്റിന്‍ഗതിക്കൊപ്പമീ കരയിലെത്തിയ പൂര്‍വികര്‍.
മഴയിലും, പുഴയിലും ഏറെത്തിമിര്‍ത്തവര്‍.
പൂക്കളും കനികളും പങ്കിട്ടെടുത്തവര്‍.
വിണ്ണിനേം, മണ്ണിനേം പ്രണയിച്ചവര്‍.
തളരുമ്പോഴന്യോന്യം ചുമല്‍കൊടുത്ത് നടന്നവര്‍
ജീവന്റെനുകം ഊന്നി  മണ്ണില്‍ ധാന്യം മുളപ്പിച്ചവര്‍
ഉയിരിന്റെ പാത്രത്തില്‍ അന്യനു അന്നം വിളമ്പിയോര്‍
വിശ്വപ്രപഞ്ചത്തെ ദേവാമ്ശമായ് കണ്ടവര്‍
കാലത്തിന്‍ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്നവര്‍.
ആയിരം അശ്വമേധങ്ങള്‍ക്കായി ഭൂമിയെക്കാത്തവര്‍.
മനസ്സിലും ചിരിയിലും ഒരേ മുഖമുള്ളവര്‍.
മനസ്സിലും ചിരിയിലും ഒരേ...  മുഖമുള്ളവര്‍. 


ഇന്ന് ഞങ്ങളീ.. തെരുവിന്റെ തീരത്ത്‌
വെറുതെ നില്‍ക്കും കറുത്തശില്‍പ്പങ്ങള്‍ .
മണ്ണും മനസ്സും മലിനമാകുന്നത് കണ്ട്
മൂകം വ്യസനിക്കും ആത്മാക്കള്‍.
പൂക്കളെ നോക്കൂ പുകതിന്നു കറുത്തിരിക്കുന്നു.
പുഴകളെല്ലാം  വിഷംകുടിച്ച്  മരിച്ചിരിക്കുന്നു.
മലകളെ നോക്കൂ പച്ചയുരിഞ്ഞു വെളുത്തിരിക്കുന്നു
വയലുകളെല്ലാം വിജനമാകുന്ന ചുടലപ്പറമ്പുകള്‍
കാതലില്‍ കത്തിയാഴ്ന്നു വെറും കുറ്റിയാകുന്നു മരങ്ങള്‍ 
പിടിവിട്ട് താഴെക്കുപതിക്കുന്നു ഗിരിഗര്‍ഭങ്ങള്‍
കൊടുംചതിക്കുത്തരംതേടി രൌദ്രമാകുന്നു തിരകള്‍ 
പെയ്യുന്ന വേനലില്‍ അഗ്നിനാളങ്ങള്‍ പുളയുന്നു
പൊഴിയുന്ന മഴയിലും ചുട്ടുപൊള്ളുന്നു ഭൂമി
പൊഴിയുന്ന മഴയിലും... ചുട്ടുപൊള്ളുന്നു ഭൂമി... 


കാളകൂടച്ചവര്‍പ്പ് തികട്ടുന്നു മര്‍ത്യചിന്തയില്‍
വിഷംതീണ്ടിയ കാളിന്ദിയാകുന്നു മനസ്സുകള്‍
പിഞ്ചുപൂവിന്റെ കരളറുക്കുന്നു കാമചിന്തകള്‍
ചുടലക്കെടുക്കുംവരെ ചിറകെട്ടിനിര്‍ത്തുന്നു-
സ്വാര്‍ത്ഥമോഹങ്ങള്‍
ആസുരചിന്തയാല്‍ അമ്മയേയും കാമിച്ചുകൊല്ലുന്നു.
കരളുറപ്പോടെ പുത്രിയേയും ഭോഗിച്ചു രസിക്കുന്നു.
സ്വന്തം സുഹൃത്തിനെ ചിതകൂട്ടി ചുട്ടുതിന്നുന്നു.
നാണയക്കിലുക്കത്തില്‍  എല്ലാം മറക്കുന്നു.
നഗ്നയാക്കപ്പെട്ടു സരസ്വതിയും തെരുവില്‍ നില്‍ക്കുന്നു
നിണമൊഴുകുംനിഴലുകള്‍  മാത്രമലയുന്നു  തെരുവില്‍..
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍ അഗ്നിപുളയുന്നു
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍..... അഗ്നിപുളയുന്നു...


ദൂരെയേതോ ഗിരിമകുടത്തില്‍ അഗ്നി പൂത്തിരിക്കുന്നു,
എല്ലാം ദഹിപ്പിച്ചൊടുക്കുവാനവന്‍  എത്തുംമുന്‍പേ
തെരുവില്‍നിന്ന് ഞങ്ങളെ അടര്‍ത്തിമാറ്റുക,
ആ മഹാസാഗരസത്യം മരിക്കും മുന്‍പേ
നിമഞ്ജനം ചെയ്യുക.
ഞങ്ങളേ... നിമഞ്ജനം ചെയ്യുക..


 

Sunday, September 9, 2012

കന്യാസ്ത്രീയുടെ പോസ്റ്റുമാര്‍ട്ടം

ഒരു സുന്ദരിയായ കന്യാസ്ത്രീ മരിച്ചിരിക്കുന്നു
മരണകാരണം ദുരൂഹം.
യജമാനന്മാര്‍ തിരുവസ്ത്രം ഊരിയെടുത്ത്‌
പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.
ഉയര്‍ന്ന മാറിടവും വലിയ നിതംബവും  ഉള്ള
നമ്പൂതിരിച്ചിത്രങ്ങളിലെ സ്ത്രീകളെപ്പോലെ
അവള്‍ പോസ്റ്റുമാര്‍ട്ടം ടേബിളില്‍.
അവള്‍ക്കുചുറ്റുംകൂടിയ ഡോക്ടര്‍മാരുടെ
മനസ്സില്‍ എന്തെന്ന് അവ്യക്തം.
ശിരസ്സുമുതല്‍ പാദംവരെ കത്തികൊണ്ട്
അവര്‍ വരഞ്ഞു കീറി വിശകലനം ചെയ്യുന്നു.
ശിരോവസ്ത്രത്തില്‍ കുടുങ്ങി ചുളിവുകള്‍
വീണ നരമുടിയില്‍ ഒരു കാറ്റിന്റെ പ്രണയം
ജടപിടിച്ച്  കുരുങ്ങിക്കിടക്കുന്നു.
സിന്ദൂരരേഖയില്‍ ഒരുതുള്ളി രക്തം
കട്ടപിടിച്ച്  കറുത്തനിറത്തില്‍.
കരിമഷി പുരളാത്ത കണ്‍പീലികളും,
പോട്ടുകുത്താത്ത നെറ്റിത്തടവും
മരുഭൂമിപോലെ ചെമ്പിച്ചുപോയിരിക്കുന്നു.
മിഴികളില്‍ പെയ്തൊഴിയാത്ത ഒരു മഴ
കരിമേഘമായി കുടിയിരിക്കുന്നു.
കണ്‍തടങ്ങളിലെ കറുപ്പ് ഉറക്കമില്ലാത്ത
രാത്രികളുടെ ഓര്‍മ്മത്തെറ്റുപോലെ.
ചുംബനത്തിന്‍ മഞ്ഞുപെയ്യാതെ-
ചുണ്ടുകള്‍, വരണ്ടുകീറിയ പാടം പോലെ.
പുലഭ്യം പറഞ്ഞുനടന്ന ചിന്തകളുടെ
കാല്‍പ്പാടുകള്‍ മാത്രം തലച്ചോറില്‍.
ചുരത്തുവാനാകാതെ ഞെട്ടുകളടഞ്ഞ മാറില്‍
 ഒരു മാതൃത്വം വറ്റി വരണ്ട  പുഴപോലെ. 
പിളര്‍ന്ന ഹൃദയഭിത്തിയില്‍ കാമുകന്റെ
ഒരുനഗ്നചിത്രം പറ്റിപ്പിടിച്ചിരിക്കുന്നു.
കൊന്തകള്‍ ഉഴിഞ്ഞ കൈവെള്ളയില്‍
രേഖകള്‍ എല്ലാം, മറഞ്ഞിരിക്കുന്നു.
നാഭിയില്‍ അടക്കിപ്പിടിച്ച  വികാരങ്ങള്‍
ആര്‍ത്തവരക്തം കുടിച്ച് ആത്മഹത്യചെയ്തിരിക്കുന്നു.
നിലത്തുരഞ്ഞുതേഞ്ഞ കാല്‍പ്പാദങ്ങളില്‍
മറന്നുപോയ വഴികളിലെ മണല്‍ത്തരികള്‍ .
ഡോക്ടര്‍മാര്‍ എന്നിട്ടും ആശയക്കുഴപ്പത്തില്‍.
അവസാനം, റിപ്പോര്‍ട്ടില്‍ മരണകാരണം
കഴുത്തിലണിഞ്ഞിരുന്ന 'കൊന്തയും കുരിശും'
എന്നെഴുതിയിരിക്കുന്നു .

Monday, August 27, 2012

ഒരു പേടിസ്വപ്നം

പ്രേമവും, ഭോഗവും, ചതിയും, ദുരയും
ഇഴപിരിഞ്ഞ് ബഹുവര്‍ണ്ണമായൊരഗ്നി
തെരുവുകള്‍തോറും എരിയുന്നു.
പുതിയ പുല്‍നാമ്പുകളെയും,
വിടരാറായ പൂമൊട്ടുകളെയും
അത്  ദംശിച്ചുകൊല്ലുന്നു.
മണല്‍ കരിഞ്ഞുയരുന്ന കറുത്തപുക
സൂര്യന്റെ ശ്വാസകോശത്തിലേക്ക്
അര്‍ബുദമായി പടരുന്നു
നരകാഗ്നിയില്‍നിന്ന് ഇഴഞ്ഞെത്തുന്ന
ഇരുള്‍പ്പാമ്പുകൊത്തി നിഴലുകള്‍ മരിച്ച -
രൂപങ്ങള്‍ പുനര്‍ജ്ജന്മം തേടി
ഗംഗയിലെ ചതുപ്പിലേക്ക് പോകുന്നു,
അവിടെ  ഭൂമിക്കു പുണ്ണ്യംതന്ന
ഋഷിക്ക് ഉദകം ചെയ്യുന്നു.
ശ്വാസംമുട്ടിമരിച്ച  ചിതാഭസ്മക്കുടങ്ങളില്‍നിന്ന്
വീണ്ടും ഭഗീരഥന്‍  പുനര്‍ജനിക്കുന്നു,
അവനൊരു  ഭ്രാന്തന്‍കവിയായി
തീരങ്ങള്‍തോറും പാടിനടക്കുന്നു.
പിന്നെ ശബ്ദങ്ങള്‍ മരിച്ച തെരുവില്‍
കവിതയെ ഉപേക്ഷിച്ച്
ദുരാഗ്നി നക്കിത്തുടച്ച ഗ്രാമശവകുടീരങ്ങള്‍
തേടി യാത്രപോകുന്നു
അവിടെ ചുമലില്‍ നുകംവച്ചുകെട്ടി
നിലമുഴുത് ധാന്യമണികള്‍ വിതറുന്നു
കണ്ണുനീരിറ്റിച്ച്  മുളപൊട്ടുന്നത് നോക്കിയിരിക്കെ
ദൈവശാസനയാല്‍ ശിരസ്സുപിളര്‍ന്ന്
ഒരലര്‍ച്ചയോടെ അവന്‍ മരിക്കുന്നു.

ഒരുഗ്ലാസ് ലഹരി ഉറക്കിക്കളഞ്ഞ എന്നെ
ഇന്നലെ പേടിപ്പിച്ചുണര്‍ത്തിയത്
ഈ ദുസ്വപ്നമായിരുന്നു.

Wednesday, August 22, 2012

വിരഹം

ചക്രവാളച്ചുവപ്പില്‍ മുങ്ങി മറയുന്ന
സൂര്യന്റെ നിഴലിലേക്ക്‌  പറക്കും
നീല ശലഭങ്ങളേ ..നിങ്ങള്‍ കണ്ടില്ലയോ
നിലാവൊളി  നിറയുമീ രാവിലും
നിറകണ്ണുമായി നില്‍ക്കുമീ സൂര്യകാന്തിയെ,
വിരഹം പെയ്ത വേനലില്‍ ഇതള്‍     
കൊഴിഞ്ഞൊരീ ഹൃദയപുഷ്പത്തെ

ജനിതന്‍ പുലരിയില്‍ പൂത്ത
പ്രണയപുഷ്പങ്ങള്‍ മിഴിയടച്ചുറങ്ങവേ
ആഴിതന്‍ നീലനയനങ്ങളില്‍ മുങ്ങിയ
പ്രണയാഗ്നിയെ വീണ്ടും കാത്തിരിപ്പാണ്.
കണ്ണുനീര്‍ക്കറപറ്റിയ   പൂങ്കവിളില്‍
ചെറു ചുംബനം നല്കിയുണര്‍ത്തുവാനൊരു
പൊന്‍വെയില്‍ വരുന്നതോര്‍ത്ത്‌
ദൂരെ മിഴി പാര്‍ത്തിരിപ്പാണ് .

വേര്‍പാടിന്‍ വിങ്ങലില്‍ ഉള്ളം
നുറുങ്ങും നിന്നെ അറിയുന്നു ഞാന്‍
നിശ്വാസത്തിലും നീറുന്ന നിന്റെ
തേങ്ങലുകള്‍ കേള്‍ക്കുന്നു ഞാന്‍
ഒരു തീരാവിരഹത്തിന്‍ ചെന്തീയില്‍
പാതി വെന്തതല്ലോ ഈ ഞാനും


വിരഹമൊരു ചെറു  മറവിയാണ്,
മിഴിയില്‍നിന്നകലുന്ന കാഴ്ചയാണ്,
പിരിയുന്ന വഴികളില്‍ മറവിയാകുന്നു
നമ്മള്‍ ഓരോനിമിഷവും
മറവിയാകുന്നു നമ്മള്‍
ഓരോ നിമിഷവും

Wednesday, August 15, 2012

ഒരു വയലിന്റെ മരണം

ഇവിടെ ചിന്തയിലാണ്ടു കിടപ്പൊരു പാടം..
കരുവെള്ളിക്കനലുകള്‍ തിന്നൊരു പാടം...
അഗ്നിക്കാറ്റാല്‍ വരളും തൊലി പൊട്ടിയ പാടം...
ജലമേഘച്ചുടലകള്‍ പോലൊരു പാടം ...
സിരകളിലെല്ലാം പൊരിയും മണലിന്‍ മുരളലുമായി
മിഴികളിലെല്ലാം നീര്‍വറ്റിയ  കുഴികളുമായി 
കരളില്‍ നിറയെ പടരും   വിഷക്കുമിളയുമായി
മരണത്തിന്‍ വഴിവക്കില്‍ മയങ്ങും വൃദ്ധനാണീപ്പാടം
യന്ത്രക്കൈകള്‍  ഉടല്‍ വെട്ടിനുറുക്കിയ  
ചെളിവണ്ടികള്‍ ചുടലച്ചാരക്കരകളൊരുക്കിയ 
ചുടുകട്ടച്ചൂടില്‍ കരള്‍ വെന്തുരുകിയ
കുഷ്ഠരോഗ ശില്പം എന്റയീ  വൃദ്ധപാടം

കൊയ്ത്തരിവാള്‍ വീറോടെ പിടിച്ചുവാങ്ങി
വിപ്ലവം വിതച്ചവരീ വയല്‍വരമ്പില്‍
കൊടികള്‍ നാട്ടി  വിപ്ലവം വില്‍ക്കുവാന്‍ വയ്ക്കവേ
ഈ വയല്‍വരമ്പോരോന്നും വീതം വച്ചെടുക്കവേ
ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും താളം പിടിച്ചോരീ
വയല്‍ മനസ്സില്‍ നിന്നുയരുന്നൊരായിരം
ജലജീവികള്‍തന്‍ ദീനമാം നിലവിളി
വിസ്മ്രിതിയിലാഴുമൊരു നല്ലകാലത്തിന്‍ മരണമണി

മേലെനോക്കൂ  യന്ത്രക്കഴുകന്റെ  കണ്ണുകള്‍ താവളംതേടുന്നു
താഴെ തേരട്ടകള്‍ അളവുകോലുകള്‍ നിരത്തുന്നു
ഉയരും നാളയിവിടെ യന്ത്രപ്പക്ഷിക്കൊരു  കാഷ്ടപ്പുര
ചുറ്റും നിറയും നക്ഷത്ര വേശ്യകള്‍ക്ക്  പേറ്റുപുര

ഇന്നലവരെയേതോ ധാന്യപ്പുരകള്‍ക്ക്
നിര്‍ത്താതെ ചുരത്തിയ പാല്‍ഞരമ്പുകള്‍
വിശക്കും വയറിനെല്ലാം വാത്സല്യം
മടിയ്ക്കാതെ വിളമ്പിയ ചോറ്റു കലങ്ങള്‍
ഇനിയുമീ  മണ്ണിന്നടിയില്‍ ജന്മം കൊതിച്ചു
കഴിയും  നെല്‍മണികളെല്ലാം  ഭ്രൂണമുടച്ചുമരിക്കും
പ്രാണന്റെ നീരായ നീരുറവകളെല്ലാം
വിഷനാളി പോലെ നമ്മിലേക്കിഴയും
ഒന്നുകരയട്ടെ ഞാനീ  വൃദ്ധനരുകിലിരുന്ന്
പാടട്ടെ കൊയ്ത്തുപാട്ടിന്‍ പഴയ ശീലൊന്ന്
ശ്വാസഗതി നേര്‍ത്തുപോകും മുന്‍പ് നേരട്ടെ
ഞാനൊരു നിത്യശാന്തി .....




Tuesday, August 7, 2012

വേനലില്‍ മരിയ്ക്കുന്ന പ്രണയങ്ങള്‍

ഗ്രീഷ്മാംബരത്തിന്‍  കളിമുറ്റത്തൊരു
മഴ  മേഘരൂപം പൂണ്ടുല്ലസിയ്ക്കെ 
ആലിംഗനം കൊതിച്ചൊരു തളിര്‍മുല്ലയെന്‍
 തൊടിയില്‍ കണ്ണുനീരാല്‍ വേരുകള്‍ നനയ്ക്കുന്നു

കാട്ടുചോലയും  കൈതോലകള്‍  തലോടി
നഷ്ട പ്രണയത്തിന്‍  ഓര്‍മയിലേക്ക്
കണ്ണുനീരായി  നേര്‍ത്ത് ഒഴുകിമറയുന്നു
കാറ്റിന്റെ കരളിലും  വേവുമീ   ഉഷ്ണകാലം
കൈതപ്പൂവിന്റെ  പ്രണയം കരിയിച്ചു കളയുന്നു

ഒരു കൊയ്ത്തുകാലത്തിന്‍ ദൂരസ്മൃതിയില്‍  നിന്നെന്‍
പഞ്ചവര്‍ണ്ണക്കിളികള്‍ കതിരുകള്‍ കൊത്തി മറയുന്നു
വയല്‍ ഞരമ്പിലൂടെ പ്രണയിച്ചുനടന്നൊരീ വയല്‍ച്ചിപ്പികള്‍
ഉണങ്ങിയ കളിമണ്‍ ശില്പങ്ങളായി  പെരുകുന്നു

പരല്‍മീനിനെ പ്രണയിച്ച കൊറ്റിയും കുളക്കോഴിയും
പാദം നനയ്ക്കുവാനാകാതെ വിശപ്പുണ്ടുറങ്ങുന്നു
മഴയെ പ്രവചിക്കും മണ്ഡൂകഭിക്ഷുക്കള്‍
മലകയറി എങ്ങോ മറയുന്നു

രാവിന്റെ നിദ്രക്കു തംബുരുമീട്ടും ചീവീടുകള്‍
ശ്രുതിപൊട്ടിയ  നേര്‍ത്ത ഞരക്കങ്ങളായ്  മറവിയാകുന്നു
രാമഴയെ വര്‍ണ്ണിക്കും രാപ്പാടിപ്പാട്ടിലും
ഒരു നഷ്ടപ്രണയത്തിന്‍ ഓര്‍മ്മകള്‍ ശ്രുതിമീട്ടുന്നു

പിതൃക്കള്‍ക്ക്  പുണ്യം കൊടുത്തും
പുത്രന് അന്നം കൊടുത്തും
പ്രണയരാഗങ്ങളാകും  എന്റെ പുഴകളെല്ലാം
തമോഗര്‍ത്ത മിഥ്യയിലേക്ക്  ഒഴുകിമറയുന്നു

മഴയെനിക്കെന്നുമൊരു തളിരുള്ള പ്രണയം,
പെയ്യുന്ന  വേനലോ ക്രൂരം പ്രണയ നഷ്ടം
വേഴാമ്പല്‍ മരിച്ചൊരീ മരപ്പോത്തിലിന്നുഞാന്‍
തപം ചെയ്യുന്നു വീണ്ടുമൊരു ഭഗീരഥനായി

തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..
തിരികെവേണം എനിക്കെന്റെയീ   പ്രണയങ്ങളെല്ലാം ..

Friday, July 27, 2012

മെലിഞ്ഞ വൃക്ഷങ്ങള്‍

വിറങ്ങലിച്ച ഒരു ശവം
തെരുവില്‍ കിടക്കുന്നു
ഇവന്‍ ആരുടെയോ മകന്‍
ആരുടെയോ കാമുകന്‍
ആരുടെയോ അച്ഛന്‍
കണ്ണുകള്‍ തുറിച്ചിട്ടുണ്ട്
ചുണ്ടിന്റെ ഇടത്തേ കോണില്‍
ഒരു ചിരി ഉറങ്ങി കിടക്കുന്നു
രക്ത പങ്കിലമായ ശിരസില്‍
ഉറുമ്പുകള്‍ എന്തോ തിരയുന്നു 
ചുരുട്ടിപ്പിടിച്ച അവന്റെ കയ്യില്‍
പിശാചിന്റെ കഴുത്തില്‍ നിന്നും പറിച്ച
ദൈവത്തിന്റെ പടമുള്ള ലോക്കറ്റ്
പോക്കറ്റില്‍ നിന്നും തെറിച്ചുവീണ
ഡയറിയില്‍ വിപ്ലവ ഗീതികള്‍ കുറിച്ചിരിക്കുന്നു
കാലില്‍ കുരുക്കിട്ട പോലെ ഒരു താലിച്ചരട്
നല്ല കാഴ്ച്ച തന്നെ
എല്ലാ അനാഥശവങ്ങള്‍ക്കും പറഞ്ഞിട്ടുള്ള
അതേ സുന്ദരമായ കാഴ്ച്ച
കാഴ്ചകള്‍ തേടി അലയുന്ന കണ്ണുകള്‍
കൃത്യമൊരു അകലം പാലിച്ചു ചുറ്റും നില്‍പ്പുണ്ട്
അടുത്തുള്ള മരത്തില്‍  ഒരു ബലികാക്ക
മാംസം കൊതിച്ചു നോക്കി ഇരിക്കുന്നു
പൊടുന്നനെ തെരുവ് നിശബ്ദമാകുന്നു
ശവംതീനികളുടെ ഒരു വലിയ കൂട്ടം
മരിച്ചവനരുകിലേക്ക് പാഞ്ഞടുക്കുന്നു
അവര്‍ അവനെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങുന്നു
ഒരുവന്‍ അവന്റെ പിളര്‍ന്ന ശിരസില്‍
നിന്നും തെറിച്ചുവീണ ചിന്തകളെ
വിശകലനം ചെയ്തു നോക്കുന്നു
തുറിച്ച അവന്റെ കണ്ണുകളില്‍
ഉറഞ്ഞുകിടക്കുന്ന കാഴ്ച്ചകളിലേക്ക്
ഒരുവന്‍ ഭൂതക്കണ്ണാടി വയ്ക്കുന്നു
ചങ്ങലക്കെട്ടില്‍ കുരിങ്ങിക്കിടക്കുന്ന
നാവ് അറുത്തെടുത്തു ഒരുവന്‍
അതില്‍ മരിച്ചുകിടക്കുന്ന വാക്കുകളില്‍
അവന്റെ മേല്‍വിലാസം തിരയുന്നു
ഹൃദയം പിളര്‍ത്തി നോക്കിയവന്
കിട്ടിയത്  ആര്‍ക്കോ  പകുത്തു
കൊടുത്തതിന്റെ കുറെ സാക്ഷ്യപത്രങ്ങള്‍
തിരിച്ചറിയാനാവാതെ വന്നപ്പോള്‍
അവര്‍ അവന് ഒരു പുതിയ പേര് നല്‍കി
'ജനാധിപത്യം'
പിന്നെ അവര്‍ ആശവം വെട്ടിനുറുക്കി
ഐസിട്ട പല പെട്ടികളിലാക്കി
വായൂകടക്കാത്ത ആ വെളുത്ത
മന്ദിരത്തിലേക്ക് യാത്രയായി
അനാഥശവങ്ങള്‍ പോകേണ്ടിടത്തെക്ക്  തന്നെ
അപ്പോഴേക്കും അവന്‍ മരിച്ചു കിടന്നിടത്ത്
ഇലകള്‍ ഇല്ലാത്ത  മെലിഞ്ഞ
വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു
പൂക്കുവാനും കായ്ക്കുവാനും കഴിവ്
നഷ്ടപ്പെട്ട കുറെ മെലിഞ്ഞ വൃക്ഷങ്ങള്‍

Friday, July 20, 2012

കറുത്ത ചൊവ്വ

ക്ലാസ്സിലെ ബഞ്ചില്‍ സുമതി ടീച്ചറിന്റെ
ചൂരല്‍ നോക്കി നിശബ്ദയായി ഇരിക്കുമ്പോള്‍
ആഴ്ചയിലെ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാം
എനിക്ക് വെറുപ്പായിരുന്നു
അണ്ണാറക്കണ്ണനോട്  കിന്നാരം പറയാന്‍ കിട്ടുന്ന
ആ ഞായറാഴ്ച മാത്രമെനിക്ക് പ്രീയം 


കൌമാരത്തിന്റെ കത്തുന്ന തീയില്‍ കാമ്പസിലെ
വാകമരങ്ങളിലെ  പൂക്കള്‍ ചുവന്നപ്പോള്‍
തിങ്കളാഴ്ചകളെ  ഞാന്‍ പ്രണയിച്ചു തുടങ്ങി
വാകത്തണലില്‍ അവനെ കാത്തിരിക്കാന്‍ വേണ്ടി മാത്രം


ഇന്നീ ഒറ്റ മുറിക്കൊണില്‍  ഇരുളിന് കൂട്ടിരിക്കുമ്പോള്‍
മറ്റു ദിവസത്തെക്കാള്‍ ചൊവ്വകളെ ഞാന്‍ വെറുക്കുന്നു
ജ്യോത്സ്യന്റെ പകിടപ്പലകയില്‍ ഇരുന്ന്
എന്നെ പല്ലിളിച്ച് കാട്ടുന്ന ആ കറുത്ത ചൊവ്വയെ

Monday, July 16, 2012

ഒറ്റപ്പെട്ട ശലഭം

എന്റെ തലയിണപ്പകുതിയില്‍ തലവച്ചു
നീ പറഞ്ഞതെലാം കളവായിരുന്നോ
നമ്മുടെ സ്വപ്നങ്ങളില്‍ പകുതി നിന്റെതെന്നു
വാദിച്ച് എന്നെ തോല്‍പ്പിച്ചതും വെറുതെയോ
ചരിഞ്ഞ താഴ്വരയിലേക്ക് പെയ്തിറങ്ങുന്ന
മഴയിലൂടെ നീ നടന്നു പോകുമ്പോള്‍
കുന്നിറങ്ങിവന്ന  ആ കാറ്റുപോലും
നിനക്ക് അനുകൂലമായിരുന്നു
എന്റെ കണ്ണില്‍നിന്നു നീ പറിച്ചെടുത്ത
മനസ്സ് തിരികെ വയ്ക്കാതെ പോയത്
നിന്റെ മാത്രം തീരുമാനം
മോഹങ്ങളുടെ കരിമ്പനക്കൂട്ടങ്ങളില്‍
തങ്ങിനിന്ന കടല്‍ക്കാറ്റ്  എന്റെ
മാത്രം വ്യാകുലതകള്‍
ബാക്കി ജീവിതത്തിന്റെ കാര്‍മേഘ -
കൂട്ടങ്ങളിലേക്ക് കല്ലുരുട്ടുമ്പോള്‍
വീഴാതിരിക്കാന്‍ നിന്റെ ഉറപ്പുകളുടെ
 ചുമല്‍ മാത്രം എനിക്ക് ആശ്രയം
ചോര വാര്‍ന്നൊലിക്കുന്ന
ഹൃദയത്തില്‍നിന്ന്  മുള്ളുകള്‍
പറിച്ചുമാറ്റുമ്പോള്‍ കരയാതിരിക്കാന്‍
നിന്റെ പുഞ്ചിരികളെ ഞാന്‍ പ്രണയിക്കുന്നു
ആകാശത്തിലെ മഴമേഘങ്ങളില്‍
നീയുണ്ടെന്ന്  എനിക്കറിയാം
മഴ നൂലുകള്‍ എന്നെതോടുമ്പോള്‍
നിന്റെ സ്പര്‍ശനം ഞാന്‍ തിരിച്ചറിയുന്നു
മിന്നലുകള്‍ എന്നെ പുണരുമ്പോള്‍
നീ മറന്നുപോയ ഒരാലിംഗനം
ഞാന്‍ അനുഭവിക്കുന്നു
മിന്നലുകളിലൂടെ തെന്നാതെ നടക്കാനും
മേഘങ്ങല്‍ക്കുമീതെ പറക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു
നിന്നിലേക്കുള്ള എന്റെ പകലുകളുടെ
എണ്ണം നന്നേ കുറയുകയാണ്
ജനല്‍ ചില്ലയില്‍ ഒരു ചുവന്ന പക്ഷി
എന്നെ കാത്തിരുപ്പുണ്ട് 
അതെനിക്ക് നിന്നിലേക്കുള്ള
വഴിയും ദൂരവും അളന്നു തരും
പറയാന്‍ ബാക്കിവച്ചതെല്ലാം കേള്‍ക്കാന്‍
മേഘങ്ങല്‍ക്കിടയില്‍ നീ എന്നെ
കാത്തിരിക്കുക......

Wednesday, July 11, 2012

ഓര്‍മ്മകള്‍ കൊഴിഞ്ഞ മരം

ഓര്‍മകളുടെ ചിതയില്‍നിന്നൊരു
കൊള്ളി അടര്‍ത്തി വയ്ക്കുക
ഗംഗയില്‍ ഒരുപിടി ചാരമായി
ഒഴുകുമ്പോള്‍ പുണ്യത്തിനായി

തപിക്കും ഹൃദയത്തിനായി ഒരു
കുടന്ന തീര്‍ത്ഥം കരുതിവയ്ക്കുക
അന്ത്യത്തിലൊരു ശാന്തിയായി
തുളസീദളത്തില്‍   തൊട്ടിറക്കുവാന്‍

ചിതല്‍ വരകള്‍ വീണ പുസ്തകത്തില്‍ -
നിന്നക്ഷരങ്ങള്‍ കൊഴിയുന്ന പോലെ
ഓര്‍മതന്‍  ചില്ലയില്‍ നിന്നോരോ
കിളിയും പറന്നു പോകുന്നു

സ്മ്രിതിയില്‍ നിന്ന് വേരറ്റു പറക്കുന്നു 
ചിന്തകള്‍   ലക്ഷ്യങ്ങളറിയാതെ
തലവരകള്‍ ഓരോന്നും തനിയെ
നിവരുന്നത്‌ അറിയുന്നു ഞാന്‍

നീയെനിക്കാരായിരുന്നെന്നു ഞാന്‍
നാളെ മറന്നെന്നിരിക്കാം
ഞാന്‍തന്നെ ആരാണെന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ ഇതളുകള്‍ ഇല്ലന്നിരിക്കാം

എന്തിനായിരുന്നെനിക്കൊരു
പേരും വിലാസവും ഓര്‍മക്കുറിപ്പും
എന്നെ ഓര്‍ത്തുവെക്കുവാന്‍  നിനക്ക്
ഓര്‍മ്മകള്‍ മരിക്കും വരെ മാത്രം

ഇന്നലകളില്‍ മാത്രം ഇഴയുന്ന
ഉരഗങ്ങള്‍  നമ്മള്‍
ഇന്നലകള്‍ മരിച്ചാല്‍ പിന്നെ
എല്ലാം  ശൂന്യമാം തുടക്കം മാത്രം

ഇനി മഷി പതിയാത്ത കടലാസില്‍
ചിത്രങ്ങള്‍ വരച്ചു പഠിക്കാം
പിച്ച വച്ച കാലത്തിന്‍ പാഠം
വീണ്ടും പഠിച്ചു തുടങ്ങാം

ഇന്നെന്റെ സ്വപ്നങ്ങളെല്ലാം വെറും
നിറമില്ലാത്ത നിഴല്‍ ചിത്രങ്ങള്‍
കാഴ്ച്ചയില്‍ തറയുന്നതെല്ലാം
പേരറിയാത്ത രൂപങ്ങള്‍

പാട്ടും പുലഭ്യങ്ങളും ശ്രുതിയില്ലാത്ത
മരിച്ച ശബ്ദങ്ങള്‍
പ്രണയവും പരിഭവങ്ങളും
പാഴാകുന്ന മഴ മേഘങ്ങള്‍

ഓര്‍മകളുടെ ദ്യുപുകളെല്ലാം
കടലെടുത്തു പോകുമ്പോള്‍
കരകാണാതലയുന്നൊരു
പായ്ക്ക്പ്പലിന്‍   ജഡമാകുന്നു ഞാന്‍

മാറ്റുക നിന്‍ പ്രാര്‍ത്ഥനകളില്‍നിന്നെന്നെ
ഇന്നലകള്‍ മരിച്ച ഞാന്‍ പാപമോചിതന്‍
വേണ്ടെനിക്കൊരു  ബലിയും ശ്രാദ്ധവും
ഞാന്‍ മരിക്കും മുന്‍പേ മോക്ഷപ്രാപ്തന്‍

ഓര്‍മകളില്ലാതിരിക്കുന്നതും പുണ്യം
ഓര്‍മകളില്‍ ഇല്ലാതിരിക്കുന്നതും പുണ്യം
സ്മരണകള്‍ നശിക്കുമീ രോഗമേ സുകൃതം

Saturday, July 7, 2012

കാത്തിരുപ്പിന്റെ തണല്‍

കാറ്റ് ചാഞ്ഞോരീ പൂമരത്തിന്‍
തണലില്‍ കാത്തു നില്പൂ
ഞാന്‍ സഖീ 

ഏറെ കേട്ടു പതിഞ്ഞോരീ 
കാട്ടുചോലതന്‍ ആര്‍ദ്രഗാനം
കേട്ട് നില്പൂ സഖീ

വാകച്ചുവപ്പില്‍ മുങ്ങിയ വീഥിതന്‍
ചാരത്തൊരു കാല്‍ത്തളച്ചിലമ്പല്‍
പാര്‍ത്തു നില്പൂ ഞാന്‍ സഖീ

ഇളം തെന്നലില്‍ പൂമണമെന്ന-
പോല്‍ നീ ചാരത്തണയുന്നത്‌
ഓര്‍ത്ത്‌ നില്പൂ ഞാന്‍  സഖീ

ഇന്നലത്തെ നിന്‍ പരിഭവം
മാറ്റുവാന്‍ ശലഭംതോടാ പൂക്കള്‍
ഇറുത്തുവച്ചിരിപ്പൂ    ഞാന്‍

മായാത്തൊരു വിങ്ങലായി
ചിത്തത്തില്‍ ഉറഞ്ഞിരിപ്പൂ നിന്‍
പരിഭവംമാറാ പൂമുഖം

എന്നെ ക്കടന്നുപോം തെന്നാലി-
ലെല്ലാം   തിരയുന്നു ഞാന്‍
നിന്‍ പൂമണം

പ്രകൃതിയില്‍ പോലുമൊരു മൌനം
തങ്ങി നില്‍ക്കുന്നപോല്‍,
വയ്യെനിക്കീ  കാത്തിരുപ്പ്

കാല്‍ത്തളച്ചിലമ്പല്‍ കാത്തിരുന്നയെന്നെ 
കടന്നുപോയൊരു ശവമഞ്ചത്തിന്‍
ചാടിന്‍ ഞരക്കം

അതിനെ പിന്തുടരും
വിറങ്ങലിച്ച കാറ്റിലൊരു
ഞാനറിയാത്ത പൂമണം

പൂമരച്ചില്ലയില്‍ എന്നെനോക്കി 
തേങ്ങും കിളിയുടെ നൊമ്പരത്തിന്‍
ഹേതു എന്തെന്നറിയാതെ ഞാന്‍


കാത്തിരിപ്പല്ലോ നിന്നെ
നിന്റെ കൈവളച്ചിരികളെ
നിന്‍ കാലടിയോച്ചയെ

ഓര്‍ത്തിരിപ്പല്ലോ നിന്‍
നറുതേന്‍  മൊഴികളെ
നിന്‍ മൂകാനുരാഗത്തെ

പ്രീയ സഖീ  ഈ
കാത്തിരുപ്പിന്‍ തണലില്‍
ഞാന്‍ തനിച്ചല്ലോ..

Tuesday, July 3, 2012

ഫെമിനിസ്റ്റായ രാധ

മയില്‍പ്പീലികള്‍ രാധാമാധവം
രചിക്കുമ്പോള്‍ പതിനാറായിരം
പതിവൃതകള്‍ തിരസ്ക്രിതര്‍
കണ്ണാ നിന്‍ പ്രണയമെനിക്കിന്നു
കനല്‍ ചൂടുപോലെ തീക്ഷ്ണം
നിന്‍ മോഹാംബരത്തില്‍
മരിച്ചവര്‍ എന്‍ സോദരികള്‍
നിന്‍ പുഞ്ചിരിത്തേന്‍ കണം
കയ്പ്പുനീര്‍ തുള്ളിയാകുന്നുവോ
നിന്‍ ചുംബനങ്ങളെല്ലാം 
നാഗ ദംശനങ്ങളാകുന്നുവോ
നിന്‍ കരലാളനത്താല്‍
തളിര്‍ത്തിരുന്നെങ്ങിലും ഞാന്‍
ഇന്ന് ഓര്‍ത്തുപോകുന്നു
പൂക്കാലം കാത്തു കാത്തിരുന്നു
മരിച്ചോരാ പുല്‍ച്ചെടികളെ
ഏതോ കാറ്റിന്റെ  കരള്‍നീറി
ഒഴുകുന്ന പാട്ടില്‍ നമ്മുടെ
പ്രണയം വര്‍ണ്ണിച്ചതാര്
കാറ്റിന്റെ നൊമ്പരമേറ്റുപാടുന്ന
 രാക്കിളികളെ  മറന്നതാര്
മുരളിഗാനത്തില്‍ നിന്ന്
മുക്തിയില്ലാതലയുന്നതാര്
അറിയുന്നുവോ കണ്ണാ നീ
ഈ വൃന്ദാവന വീഥിയിലെ
കണ്ണുനീര്‍  തടങ്ങളെ
കാത്തു കൊള്ളുക  നീ
തന്നെയീ കണ്ണീര്‍ മൈനകളെ 
ചേര്‍ത്ത് കൊള്ളുക നിന്‍
മുരളിയിലീ തേങ്ങലുകള്‍
യാത്രയാകുന്നു രാധ ഞാന്‍
നിന്‍ ഓര്‍മയില്‍ നിന്നോരുമാത്രയെങ്കിലും